
വള്ളികുന്നം: ആലപ്പുഴയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് വള്ളികുന്നം പൊലീസിന്റെ പിടിയിലായി. തഴവ വില്ലേജിൽ പാവുമ്പ തെക്കും മുറി സ്വദേശി അനന്തൻ ആണ് നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. വള്ളികുന്നം കട്ടച്ചിറ ആരൂർ ശ്രീദുർഗ്ഗാ ക്ഷേത്രത്തിലെ തിടപ്പള്ളിയുടെയും സ്റ്റോർ റൂമിന്റെയും പൂട്ട് തകർത്ത് രണ്ട് ചെറിയ ഓട്ട് ഉരുളികൾ, ഒരു വലിയ ഓട്ടുരുളി, ഓട്ടുമണി, നിലവിളക്കുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 35,000 രൂപയുടെ ഓട്ടുപാത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ സൈക്കിളിൽ സഞ്ചരിക്കുന്നതായി കണ്ടെങ്കിലും പ്രതികളെക്കുറിച്ച് ആദ്യം സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന്, കായംകുളം, കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിലെ മുൻകാല മോഷണ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ഒടുവിൽ ഒളിവിൽ പോയ അനന്തനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും മോഷണമുതലുകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. എനാത്ത്, നൂറനാട്, കരുനാഗപ്പള്ളി, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ മുൻപും മോഷണ കേസുകൾ നിലവിലുണ്ട്. ഏറെ വർഷങ്ങൾക്കു മുമ്പ്, 1989-ൽ നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലാമ്പി സ്കൂട്ടർ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ ലോംഗ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇത്രയും കാലം പിടികൂടാൻ സാധിക്കാതിരുന്ന പ്രതിയെയാണ് വള്ളികുന്നം പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ ഡിവൈഎസ് പി എം കെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ, വള്ളികുന്നം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയൻ ടി എൽ, സിവിൽ പൊലീസ് ഓഫിസര്‍ എം അഖിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam