
തിരുവനന്തപുരം: സംസ്ഥാനത്തെ കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയും കൂട്ടാളിയും പൊലീസിന്‍റെ പിടിയിൽ. 160 ലധികം മോഷണ കേസുകളിൽ പ്രതിയായ പൂവരണി ജോയും കൂട്ടാളിയും വെഞ്ഞാറമൂട്ടിലാണ് പിടിയിലായത്. കോട്ടയം സ്വദേശി ജോസഫ് കെ ജെ എന്ന പൂവരണി ജോയ് (57), അടൂർ സ്വദേശി തുളസീധരൻ (48) എന്നിവരാണ് അറസ്റ്റിലായത്. അമ്പലങ്ങളിൽ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇവർ, ഒറ്റരാത്രിയിൽ നാല് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് പിടിയിലായത്. കഴിഞ്ഞ മാസം 18 ന് രാത്രി കളമച്ചൽ പാച്ചുവിളാകം ദേവീക്ഷേത്രത്തിൽ നിന്ന് സ്വർണ പൊട്ടുകൾ, വളകൾ, താലി എന്നിവ കവർന്ന ഇവർ സി സി ടി വി ക്യാമറയുടെ ഡി വി ആർ എന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇൻവർട്ടറും മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്.
പിന്നാലെ, സമീപത്തെ മറ്റ് രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയാണ് പ്രതികൾ കടന്നുകളഞ്ഞത്. മോഷണ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ക്ഷേത്ര മോഷണങ്ങളിൽ വ്യാപകമായി ഉൾപ്പെട്ട ഇവരുടെ അറസ്റ്റ്, പ്രദേശത്തെ മോഷണ കേസുകളുടെ അന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മൊബൈൽ ഫോണുകൾ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) യെ ആർ പി എഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്കും കന്യാകുമാരിയിൽ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കും പോകുന്ന ട്രെയിനുകളിൽ കയറിയാണ് ഇയാൾ സ്ഥിരമായി മൊബൈലുകൾ മോഷ്ടിക്കുന്നത്. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ പ്രതിയുടെ കൈയിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈലുകളടക്കം കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും പകൽ സമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാൾ ഉന്നം വയ്ക്കുന്നത്. തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും മൊബൈലുകൾ കവരുന്നാണ് രീതി. ജനറൽ കോച്ചിൽ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാൾ കൃത്യനിർവഹണത്തിന് ശേഷം ട്രെയിനിൽ വച്ച് തന്നെ ഷർട്ട് മാറി അതിവേഗം പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകും. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ അതിഥി തൊഴിലാളികൾക്ക് മറിച്ച് വിൽക്കുകയാണ് ഇയാളുടെ രീതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam