
കൊച്ചി: അയര്‍ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി രണ്ടരക്കോടിയോളം രൂപ തട്ടിയ യുവതി കൊച്ചിയില്‍ അറസ്റ്റില്‍. കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവിനായും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പളളുരുത്തി സ്വദേശിനിയായ 34കാരി അനു ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ടവരടക്കം ഏതാണ്ട് അമ്പതോളം പേരെ പറ്റിച്ച് അനു പണമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. അയര്‍ലണ്ടിലേക്ക് ഫാമിലി വിസ വാഗ്ദാനം ചെയ്താണ് അനു പണം തട്ടിയത്. കൊച്ചി സ്വദേശികളായ രണ്ടു പേരില്‍ നിന്ന് മാത്രം 12.25 ലക്ഷം രൂപ തട്ടിയെടുത്തു. ഈ കേസുകളിലാണ് അനുവിനെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രയേലിലെ പോലെയല്ല, അയർലണ്ടിൽ കുടുംബമായിട്ട് താമസിക്കാം, ശമ്പളവും കൂടുതലുണ്ട്- ഇങ്ങനെ വാഗ്ദാനം ചെയ്താണ് ഇസ്രയേലിൽ നിന്ന് അയർലണ്ടിലെത്തിക്കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതെന്ന് മട്ടാഞ്ചേരി എസിപി മനോജ് കുമാർ പറഞ്ഞു.
എറണാകുളത്തിന് പുറമേ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി ഒമ്പതു കേസുകള്‍ അനുവിനെതിരെ നിലവിലുണ്ട്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന നാല്‍പ്പതിലേറെ മലയാളികളില്‍ നിന്ന് അനു പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ജിബിന്‍ ജോബും തട്ടിപ്പില്‍ പങ്കാളിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam