
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ സഹയാത്രികന്‍റെ കയ്യിലെ ചായ മറിഞ്ഞ് പൊള്ളലേറ്റ ഏഴ് വയസ്സുകാരന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന് അമ്മ. ടിടിഇയോട് സഹായം തേടിയെങ്കിലും കിട്ടിയില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇരു തുടകളിലും ഇടതുകയ്യിലും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ് ഏഴുവയസ്സുകാരൻ ഇപ്പോൾ.
ജനുവരി മൂന്നാം തീയ്യതിയായിരുന്നു സംഭവം. തലശ്ശേരിയിൽ നിന്ന് മംഗളൂരുവിലേക്ക് മലബാർ എക്സപ്രസിൽ കയറിയതാണ് അമ്മയും മകനും. അവിടെ പല്ല് ഡോക്ടറെ കാണാനായിരുന്നു യാത്ര. കണ്ണപുരം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. അടുത്തിരുന്നയാളുടെ കയ്യിലെ ചായ കുട്ടിയുടെ ദേഹത്ത് മറിഞ്ഞു. പൊള്ളിയത് കണ്ടപ്പോൾ അമ്മ സഹായം തേടി. എന്നാൽ പ്രാഥമിക ചികിത്സയെങ്കിലും നൽകാൻ സഹായിക്കുന്നതിന് പകരം റിസർവേഷൻ കോച്ചിൽ കയറിയതിന് പിഴയിടാനായിരുന്നു ഉദ്യോഗസ്ഥർക്ക് തിടുക്കമെന്ന് അമ്മ പറഞ്ഞു.
സഹയാത്രികരും തിരിഞ്ഞുനോക്കിയില്ലെന്നിവർ പറയുന്നു. പിന്നീട് ഉള്ളാൾ ഷനിലിറങ്ങി. ആശുപത്രിയിൽ പോയി. ട്രെയിനിൽ ഫസ്റ്റ് എയ്ഡ് ബോക്സ് കോച്ചുകളിലില്ല. ഉള്ളത് ഗാർഡ് റൂമിൽ മാത്രമാണ്. അങ്ങോട്ടേക്ക് പോകാനായില്ല. ടിടിഇമാർ എത്തിച്ചതുമില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍ ടിടിഇമാർ അടുത്ത സ്റ്റേഷനിലും കൺട്രോൾ റൂമിലും വിവരം അറിയിച്ചിരുന്നുവെന്നാണ് റെയിൽവെയുടെ മറുപടി. പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജര്‍സ റെയിൽവെ പൊലീസ് എന്നിവരോടാണ് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam