
കണ്ണൂർ: ഒഎൽഎക്സിൽ പരസ്യം കണ്ട് ഫ്ലാറ്റ് വാങ്ങാനെന്ന പേരിൽ പണം തട്ടിയ പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശി അക്ഷയ് ഖോർവാളിനെയാണ് കണ്ണൂർ സൈബർ പൊലീസ് പിടികൂടിയത്. ഫ്ലാറ്റ് വിൽപ്പനയ്ക്ക് വച്ച സ്ത്രീയെ ഓൺലൈൻ വഴി കബളിപ്പിച്ച് രണ്ടര ലക്ഷത്തിലധികം രൂപയാണ് തട്ടിയത്. രാജസ്ഥാനിലെ ഗ്രാമത്തിലെത്തി പ്രതിയെ പിടികൂടിയപ്പോൾ പൊലീസ് സംഘം നേരിട്ടത് 'കണ്ണൂർ സ്ക്വാഡ്' സിനിമയിലെ അനുഭവമാണ്.
ഇരുപത്തിയൊന്നുകാരൻ അക്ഷയ് ഖോർവാൾ ഒഎൽഎക്സിൽ ഇരകളെ തേടുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. ജയ്പൂരിലെ റായ്ഗരോ കമോഹല്ല ഗ്രാമത്തിലെ താമസക്കാരനാണ് അക്ഷയ് ഖോർവാൾ. ഓൺലൈനിലൂടെ കബളിപ്പിച്ചത് കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയെയാണ്. ഒഎൽഎക്സ് വെബ്സൈറ്റിൽ ഫ്ലാറ്റ് വിൽപ്പനയ്ക്ക് വച്ചിരുന്നു. അത് വാങ്ങാൻ സൈനിക ഉദ്യോഗസ്ഥനെന്ന പേരിൽ ഒരാൾ വിളിച്ചു. കണ്ണൂർ വിമാനത്താവളത്തിലേക്ക് സ്ഥലം മാറ്റമെന്നും താമസിക്കാൻ വീട് നോക്കുന്നെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിന്‍റെ വീഡിയോ ഇയാൾക്ക് ഫ്ലാറ്റുടമ അയച്ചുകൊടുക്കുകയായിരുന്നു.
ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു, മോശം സംസാരം; ജ്വല്ലറി ഉടമ പിടിയിൽ
പിന്നീട് അഡ്വാൻസ് ചോദിച്ചു. രണ്ട് ലക്ഷമെന്ന് ഫ്ലാറ്റുടമ മറുപടി നൽകി. പിന്നെയാണ് തട്ടിപ്പ് നടന്നത്. പ്രതികളെ തേടി രാജസ്ഥാനിലെത്തിയ പൊലീസ് സംഘത്തിനുണ്ടായത് കണ്ണൂർ സ്ക്വാഡിലേതിന് സമാനമായ അനുഭവമാണ്. ഗ്രാമത്തിലെ വീട്ടിൽ നിന്ന് അക്ഷയ്യെ പിടികൂടി. മുഖ്യസൂത്രധാരനായ ബന്ധു സുരേന്ദർ ഓടി രക്ഷപ്പെട്ടു. എന്നാൽ അൻപതോളം നാട്ടുകാർ വീട് വളയുകയായിരുന്നു. പ്രതിയുമായി ഗ്രാമത്തിലെ എയ്ഡ് പോസ്റ്റിലേക്ക് ഓടിയ പൊലീസ് സംഘത്തെ അവിടെയും നൂറുകണക്കിന് ഗ്രാമീണർ വളഞ്ഞു. പിന്നീട് രാജസ്ഥാൻ പൊലീസിന്‍റെ സഹായത്തോടെയാണ് അവിടെ നിന്ന് പുറത്തെത്തിയത്. അതേസമയം, സംഘത്തിലെ മറ്റുളളവർക്കായി അന്വേഷണം തുടരുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam