
കൽപ്പറ്റ (വയനാട്) : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ വയനാട് ജില്ലയില്‍ സംഘടിപ്പിച്ച ഓണ ചന്തകളിലൂടെ വിറ്റഴിച്ചത് 63,21929 രൂപയുടെ ഉത്പന്നങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി ഡി എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകളും മൂന്ന് പ്രത്യേക വിപണന മേളകളും വഴിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിപണന മേളകളില്‍ ബത്തേരി സി ഡി എസ് ആണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. 10,87,400 രൂപയാണ് ബത്തേരി സി ഡി എസിന് കീഴിലെ സംരംഭകര്‍ നേടിയത്. 8,39,712 രൂപയുടെ വരുമാനം നേടി മൂപ്പൈനാട് സി ഡി എസ് രണ്ടാമതായി. മീനങ്ങാടി സി ഡി എസ് ആണ് മൂന്നാം സ്ഥാനത്ത്. 4,55,566 രൂപയാണ് മീനങ്ങാടിയുടെ വരുമാനം.
ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അരി, വിവിധയിനം അച്ചാറുകള്‍, ചക്കപപ്പടം, ചോക്ലേറ്റ്, വടുക്, മസാലപൊടികള്‍, വെളിച്ചെണ്ണ, മുളയുല്‍പന്നങ്ങള്‍, വിവിധ തരം വസ്ത്ര സാമഗ്രികള്‍, ഓണക്കോടികള്‍, വന ഉത്പന്നങ്ങള്‍, ചിരട്ടയുല്‍പന്നങ്ങള്‍ അടക്കമുള്ള കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് ഓണം വിപണന മേളയിലൂടെ വിറ്റഴിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രി സംരംഭകര്‍ ഉത്പന്നങ്ങളുമായി വിപണന മേളകളില്‍ സജീവമായി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരില്‍നിന്ന് പ്രാദേശിക പച്ചക്കറികളും ചന്തയില്‍ എത്തിച്ചു വില്‍പന നടത്തിയിരുന്നു. സംരംഭകര്‍ക്കൊപ്പം നിരവധി ഓണവിഭവങ്ങളും വിപണന മേളയുടെ ഭാഗമായി.
ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ വിവിധയിടങ്ങളില്‍ ഓണ ചന്തകളും വിപണനമേളകളും സംഘടിപ്പിച്ചത്. കുടുംബശ്രീ അംഗങ്ങളുടെ സംരംഭക ശീലം വര്‍ദ്ധിപ്പിക്കാനും വിപണി സാധ്യത മനസ്സിലാക്കാനും വിപണന മേളയിലൂടെ സാധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam