
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ വടിവാൾ വീശി അഴിഞ്ഞാടി പൊലീസിനെയും പൊതു ജനങ്ങളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഗുണ്ടാ സംഘത്തിൽപെട്ട ഒരാളെക്കൂടി കസബ പൊലീസ് പിടികൂടി. ഒട്ടനവധി മോഷണ പിടിച്ചുപറി കേസുകളിൽ പ്രതിയായ അമ്പായത്തോട് ആഷിക്കി (36)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതിയാണ് ഇയാളും സംഘവും അവലംബിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആനിഹാൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളിനെ കത്തിവീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണമടങ്ങിയ പേഴ്സും പിടിച്ചുപറിച്ചു. തുടർന്ന് കോട്ടപറമ്പ് പാർക്ക് റസിഡൻസി ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പണമടങ്ങിയ പേഴ്സും കൂട്ടം ചേർന്ന് കത്തിവീശി അക്രമിച്ച് പിടിച്ചു പറിച്ചു. തുടർന്ന് മാവൂർ റോഡ് ശ്മശാനത്തിനു മുൻവശം വെച്ച് സമാനമായ രീതിയിൽ പേഴ്സ് പിടിച്ചുപറിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനം വടിവാൾ കൊണ്ട് വെട്ടി.
തുടർന്ന് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്മണ്ണൂർ ഗോൾഡ് ഷോറൂമിന്റെ പുറകിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് താമസക്കാരന്റെ തലക്ക് കല്ല് കൊണ്ട് അടിച്ചു പണം കവരുകയും ചെയ്തു. ഈ സംഘത്തിൽപ്പെട്ടയാളാണ് ഇപ്പോള്‍ പിടിയിലായ അമ്പായത്തോട് ആഷിക്ക്. ഇയാള്‍ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) വ്യവസ്ഥ ലംഘിച്ചാണ് കോഴിക്കോട് നഗരത്തിലെത്തിയത്.
ഒട്ടനവധി പിടിച്ചുപറി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. കോഴിക്കോട് ടൗൺ അസി. കമ്മീഷണർ ബിജുരാജ്, കസബ ഇൻസ്പെക്ടർ വിനോദൻ.കെ., എസ്.ഐ മാരായ ജഗമോഹൻ ദത്തൻ, റസാഖ് എം കെ, സീനിയർ സി. പി.ഒ സജേഷ് കുമാർ, പി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also: ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, 35 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
വെള്ളം കോരാൻ അയൽവീട്ടിലെത്തിയ പെൺകുട്ടിയെ ഒളിച്ചിരുന്ന് കടന്ന് പിടിച്ചു; പീഡനശ്രമം, പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീം (39)ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിണറില്ലാത്തതിനാൽ അയൽപക്കത്തെ ആൾതാമസം ഇല്ലാത്ത വീട്ടിൽ പെൺകുട്ടി വെള്ളം കോരുന്നതിനായി എത്തിയിരുന്നു.
ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെൺകുട്ടിയെ പുറകിലൂടെ വന്ന് കയറി പിടിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി നിലവിളിച്ചു ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മാതാവും ചേർന്ന് കിളിമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് പ്രതിയ്ക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂരിലെ ബാറിനു സമീപം അക്രമാസക്തനായി നിന്ന പ്രതിയെ െപാലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.