ട്രേഡിങ് ആപ്ലിക്കേഷനുമായി യുവാവിൽ നിന്ന് തരപ്പെടുത്തിയത് 16.6 ലക്ഷം, കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം, മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു

Published : Nov 18, 2025, 07:43 PM IST
Alappuzha native in remand

Synopsis

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ആലപ്പുഴ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.  

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതി റിമാൻഡിലായി. പരാതിക്കാരനിൽ നിന്ന് പണം തൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ തിരുവനന്തപുരം തിരുമല പി.ഒ. പുത്തേരിൽ വീട്ടിൽ ആര്യാദാസിനെ (33) യാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആര്യാദാസിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ഇന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് മെഡിക്കൽ കോളേജിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്തു.

സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ പരാതിക്കാരനുമായി ബന്ധപ്പെട്ടത്. സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി, വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിച്ചു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പല തവണകളായി പണം അയച്ചുകൊടുക്കുകയായിരുന്നു. രണ്ട് മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

പരാതിക്കാരൻ അയച്ച പണം ലാഭം ഉൾപ്പെടെ വ്യാജ ആപ്പിൽ കാണിക്കുകയും, എന്നാൽ ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിയാതെ വരികയും ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം മനസ്സിലായത്. തുടർന്ന്, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ്സിൻ്റെ നിർദ്ദേശപ്രകാരം നവംബർ 10ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഒ. ഏലിയാസ് പി. ജോർജ്ജിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പരാതിക്കാരൻ അയച്ച പണം അറസ്റ്റിലായ പ്രതി തൻ്റെ പേരിലുള്ള ഇൻഡസ്ഇൻഡ് ബാങ്കിൻ്റെ തിരുവനന്തപുരം ബ്രാഞ്ചിലേക്കാണ് അയച്ചു വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ 4.5 ലക്ഷം രൂപ എൻ.സി.ആർ.പി. പോർട്ടൽ വഴി പരാതിക്കാരന് തിരികെ ലഭിക്കുന്നതിനായി മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ, കേരളത്തിലെ എറണാകുളം സിറ്റിയിലും ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലുമായി ഇവർക്കെതിരെ 28 പരാതികൾ നിലവിലുണ്ട്. ഐ.പി. അഡ്രസ്സുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം