10 ടണ്‍ വിറക്, 30 ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാരയടക്കം ചെലവ് ഭീമം; ആനയെ സംസ്കരിക്കാൻ പണമില്ലാതെ ഉടമ

By Web TeamFirst Published May 20, 2019, 7:19 PM IST
Highlights

ആനപ്രേമി സംഘമുൾപ്പെടെ ശരവണന് സഹായവുമായെത്തിയിട്ടുണ്ടെങ്കിലും ആവശ്യമുളള പണം ഇനിയും സമാഹരിക്കാനായിട്ടില്ല.  ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും വേണം തുടർനടപടികൾക്കെന്നാണ് വിലയിരുത്തല്‍.

പാലക്കാട്: ചരി‍ഞ്ഞ ആനയെ സംസ്കരിക്കാൻ പണമില്ലാതെ ഓടി നടക്കുകയാണ് പാലക്കാട്ടെ ആനയുടമ. പാലക്കാട് രാജേന്ദ്രൻ എന്ന ആനയുടെ ഉടമയായ ശരവണനാണ് പോസ്റ്റ്മോർട്ടത്തിനും സംസ്കാരത്തിനും വേണ്ട പണത്തിനായി നെട്ടോട്ടമോടുന്നത്. ആനപ്രേമി സംഘമുൾപ്പെടെ ശരവണന് സഹായവുമായെത്തിയിട്ടുണ്ടെങ്കിലും ആവശ്യമുളള പണം ഇനിയും സമാഹരിക്കാനായിട്ടില്ല

പാലക്കാട്ടെ ഓട്ടോ ഡ്രൈവറാണ് ശരവണൻ. ആനക്കമ്പം മൂത്ത് കഴിഞ്ഞ വർഷമാണ് കോട്ടയത്തുനിന്ന് ഈ ആനയെ വാങ്ങിയത്. അസുഖം ബാധിച്ച് ആഴ്ചകളായി ചികിത്സയിലായിരുന്നു ഈ ആന. ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം കൊണ്ടാണ് ശരവണൻ ആനയെ പരിപാലിച്ചിരുന്നത്. ഉത്സവ എഴുന്നളളത്തിനും കൊണ്ടുപോകും. ആന ചരിഞ്ഞതോടെ, ശരവണൻ ശരിക്കും പ്രതിസന്ധിയിലായി. പത്ത് ടണ്ണ് വെറക്, മുപ്പത് ലിറ്റര്‍ ഡീസല്‍,25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ടയറുകള്‍ പിന്നെ ക്രെയിന്‍ എന്നിവയെല്ലാം ആനയുടെ സംസ്കാരത്തിന് ആവശ്യമാണ്. ഇവയുടെ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ശരവണനുള്ളത്. 

ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും വേണം തുടർനടപടികൾക്കെന്നാണ് വിലയിരുത്തല്‍. വായ്പയെടുത്ത് ആന വാങ്ങിയ തനിക്ക് പണത്തിനായി എന്തുചെയ്യണമെന്നറിയില്ലെന്ന് ശരവണൻ. പാലക്കാടെ ആനയുടമകളും ആനപ്രേമി സംഘവുമൊക്കെ സഹായത്തിനുണ്ടെങ്കിലും ഇനിയും ബാക്കിതുക കണ്ടെത്തിയാലേ ആനയെ സംസ്കരിക്കാന്‍ സാധിക്കൂ.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!