രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ഷംനാദിനെ ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിട്ടതിന് സീനിയർ വിദ്യാര്‍ഥികൾ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പുറത്ത് അടിയേറ്റ പാടുകളുണ്ട്. കാലിനും പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ഷംനാദിന്റെ സുഹൃത്തിനേയും മൂന്നാം വര്‍ഷ വിദ്യാര്‍ഥികൾ അക്രമിച്ചതായാണ് പരാതി
പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിൽ ജൂനിയര്‍ വിദ്യാര്‍ഥികളെ (Junior Students) റാഗ് (Ragging) ചെയ്തതായി പരാതി. മര്‍ദനമേറ്റിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. അതേസമയം, അന്വേഷണം നടന്ന് വരികയാണെന്ന് മങ്കര പൊലീസ് അറിയിച്ചു. സദനം കുമാരൻ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ഷംനാദിനെ ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിട്ടതിന് സീനിയർ വിദ്യാര്‍ഥികൾ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പുറത്ത് അടിയേറ്റ പാടുകളുണ്ട്. കാലിനും പരിക്കേറ്റിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന ഷംനാദിന്റെ സുഹൃത്തിനേയും മൂന്നാം വര്‍ഷ വിദ്യാര്‍ഥികൾ അക്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ അന്വേഷണം നടന്ന് വരികയാണെന്നും ഇതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മങ്കര പൊലീസ് അറിയിച്ചു. സീനിയര്‍ വിദ്യാര്‍ഥികൾ റാഗ് ചെയ്യുകയായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാദാപുരത്തും റാഗിംഗ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പ്രിൻസിപ്പലിന്റെ പരാതിയിലായിരുന്നു കേസെടുത്തത്.. നാദാപുരം പൊലീസാണ് നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു.
നാദാപുരം ആശുപത്രിയിലാണ് വിദ്യാർത്ഥി ചികിത്സ തേടിയത്. നിലവിൽ റാഗിങ്ങ് കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പിലും സമാനമായി സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി ഉയർന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേൽക്കുകയായിരുന്നു.
ഷഹസാദിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കോളേജിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദ് കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 12 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കോളേജ് പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍ നാല് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡിന് ശേഷം കോളജ് തുറന്നതോടെ നിരവധി റാഗിംഗ് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.