
പാലക്കാട്: മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അർഹയായി പാലക്കാട് സ്വദേശിനി ഡോ. ഒ. വി. മനില. ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങൾക്ക് സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളിൽ ഒന്നാണ് മേരി ക്യൂറി ഫെല്ലോഷിപ്പ്. ഒന്നര കോടി രൂപയാണ് ഗവേഷണ ഗ്രാൻറായി ലഭിക്കുക. ഫെല്ലോഷിപ്പ് നേടിയ ഡോ. ഒ. വി. മനിലയെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു.
തൃത്താലയുടെയും കേരളത്തിന്റെയും അഭിമാനമാനമാണ് മനിലയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ആരും കൊതിക്കുന്ന ഉയരങ്ങളിലേക്ക് വളർന്നുകയറിയ മനിലയുടെ ജീവിതം ഓരോ മലയാളിക്കും പ്രചോദനമാണ് മനിലയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു. മനിലയുടെ സ്വപ്നങ്ങൾക്ക് കരുത്തും പിന്തുണയും നൽകിയ മാതാപിതാക്കൾ മാധവനേയും ഗിരിജയേയും പ്രത്യേകമായി അഭിനന്ദിക്കുന്നു- മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
തൃത്താലയുടെയും കേരളത്തിന്റെയും അഭിമാനമായ ഒരു യുവപ്രതിഭയെ ആവേശപൂർവം പരിചയപ്പെടുത്തട്ടെ. ഒന്നര കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് നേടിയ ഡോ. ഒ. വി. മനിലയാണ് നാടിന് അഭിമാനമാവുന്നത്. ആനക്കര സ്വദേശികളായ ക്ഷീര കർഷകർ ഒഴുകിൽ വളപ്പിൽ മാധവന്റെയും ഗിരിജയുടെയും മകളാണ് ഡോ. മനില. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ആരും കൊതിക്കുന്ന ഉയരങ്ങളിലേക്ക് വളർന്നുകയറിയ മനിലയുടെ ജീവിതം ഓരോ മലയാളിക്കും പ്രചോദനമാണ് എയുപി സ്കൂൾ മലമക്കാവ്, തൃത്താല ഹൈസ്കൂൾ, കുമരനെല്ലൂർ ഗവ: ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് മനില സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽനിന്ന് ബി.എസ്.സി. കെമിസ്ട്രിയും, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ നിന്ന് എംഎസ് സി അപ്ലൈഡ് കെമിസ്ട്രിയും പൂർത്തിയാക്കിയ മനില ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ തമിഴ്നാട്ടിലെ കാരൈകുടി സിഎസ്ഐആർ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇലക്ട്രോകെമിസ്ട്രിയിൽ പിഎച്ച്ഡി നേടി. കാനഡയിലെ കാൽഗരി സർവ്വകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ റിസർച്ച് അസോസിയേറ്റ് ആയും പ്രവർത്തിച്ചു. കാനഡയിൽ വാട്ടർലൂ സർവ്വകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെല്ലോയാണ് ഡോ. മനില. മനിലയുടെ ഈ നേട്ടം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെയും കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന്റെയും കൂടി അടയാളമാണ്.
ശാസ്ത്ര ഗവേഷണ മേഖലയിൽ യൂറോപ്യൻ കമ്മീഷൻ നൽകുന്ന അതിവിശിഷ്ട ഫെല്ലോഷിപ്പുകളിൽ ഒന്നായ മേരി സ്ക്ലഡോവ്സ്ക ക്യൂറി ആക്ഷൻസ് ( എം.എസ്.സി.എ) പോസ്റ്റ്ഡോക്ടറൽ ഫെല്ലോഷിപ്പാണ് മനില നേടിയിരിക്കുന്നത്. ഹരിതഗൃഹ വാതകമായ മീഥെയ്നിൽ നിന്നും വൈദ്യുതിയുടെയും ചെലവ് കുറഞ്ഞ ഉൽപ്രേരകങ്ങളുടെയും സഹായത്തോടെ മെഥനോൾ ഇന്ധനം ഉൽപാദിപ്പിക്കുന്ന പ്രക്രിയയിലുള്ള ഗവേഷണത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്. സ്പെയിനിലെ ബാഴ്സലോണയിലുള്ള കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് & നാനോടെക്നോളജിയിൽ (ഐ.സി.എന്‍ 2) രണ്ടു വർഷത്തെ ഗവേഷണത്തിനാണ് അവസരം. 165 312.96 യൂറോ (ഏകദേശം 1.5 കോടി രൂപ) യാണ് ഫെല്ലോഷിപ്പ് തുക.
ഗവേഷണ ചെലവുകൾക്ക് പുറമേ യാത്ര, താമസ ചെലവുകൾ, ആശ്രിത വിസ എന്നിവയും ലഭിക്കും. അക്കാദമിക മികവിന്റെയും അപേക്ഷയുടെയും അടിസ്ഥാനത്തിൽ ലഭിച്ച മികച്ച വ്യക്തിഗത സ്കോർ ആണ് അഭിമാന നേട്ടം കരസ്ഥമാക്കാൻ സഹായിച്ചത്. മനിലയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു. മനിലയുടെ സ്വപ്നങ്ങൾക്ക് കരുത്തും പിന്തുണയും നൽകിയ മാതാപിതാക്കൾ മാധവനേയും ഗിരിജയേയും പ്രത്യേകമായി അഭിനന്ദിക്കുന്നു.