
പാലക്കാട്: സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം. പാലക്കാട് കുറശ്ശ കുളം സ്വദേശി റാഫി (43) ആണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് റാഫിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് അന്ത്യം. ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയതായിരുന്നു റാഫി.
പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മലേറിയ ആണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപന തലത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതാണ്. ജില്ലകളിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി നിർദ്ദേശം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam