
കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം. മുക്കം ഗോതമ്പ്‌റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറാണ് ഇടിച്ചത്. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു എന്നതാണ്. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ, രാജേശ്വരി എന്നിവർ ചാക്കയിൽ നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. വ്യാഴാഴ്ച രാത്രി കുമരിച്ചന്ത സിഗ്നലിനടുത്ത് പുതുക്കാട് റോഡിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തിൽ വാഗണർ കാറിൻ്റെ മുൻഭാഗം കത്തി നശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷർ എടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. വിഴിഞ്ഞത്തുനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഏങ്കൽസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സന്തോഷ് കുമാർ, രാജേഷ്, ബിജു, സനൽകുമാർ, സദാശിവൻ, ജോസ് എന്നിവരെത്തിയാണ് തീയണച്ചത്. കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സംഭവത്തെ തുടർന്ന് ഈഞ്ചയ്ക്കൽ പരുത്തിക്കുഴി തിരുവല്ലം ബൈപ്പാസ് റോഡിൽ കനത്ത ഗതാഗത കുരുക്ക് ഉണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം