
പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 48,59,000 രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ് തട്ടിപ്പിനിരയായത്. 2024 നവംബർ മാസത്തിലാണ് സംഭവം. പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. പാർടൈം ആയി ജോലി ചെയ്താൽ മതിയെന്നും ടെലഗ്രാം വഴി നൽകിയ ലിങ്കിൽ കയറണമെന്നും പറഞ്ഞു. ഇതിനിടെ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് ചെറിയ തുക ശമ്പളമെന്ന പേരിൽ നിക്ഷേപിക്കുന്നുമുണ്ടായിരുന്നു. ഇങ്ങനെ വിശ്വാസം നേടിയെടുത്ത പ്രതി ഭീമമായ തുക നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ശേഷം നിക്ഷേപിച്ച തുക മുഴുവനായി തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് തട്ടിപ്പിനിരയായെന്ന് കാണിച്ച് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ നിന്നും 2,25,000 രൂപ പ്രതിയുടെ കാട്ടാക്കടയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ കേസ് കൂടാതെ തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 2 പരാതികൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam