
മാന്നാര്‍ : ആലപ്പുഴ മാന്നാറില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ഇരുപതിലധികം കോഴികളെയാണ് തെരുവ്‌നായ്ക്കൂട്ടം കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിക്ക് നായുടെ കടിയേറ്റു.
വിഷവര്‍ശ്ശേരിക്കര മാനങ്കേരില്‍ സന്ധ്യയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇരുപത്തിയഞ്ചോളം കോഴികളെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ കൂട് തുറന്ന് കോഴികളെ മുറ്റത്ത് വിട്ടപ്പോഴാണ് നാല് നായ്ക്കള്‍ പറമ്പില്‍ എത്തി ഇവയെ കടിച്ചുകൊന്നത്. കുറേയെണ്ണത്തിനെ കൊന്നുമുറ്റത്തിട്ടെന്നും മറ്റുളളതിനെ കടിച്ചെടുത്തുകൊണ്ട് പോയതായും വീട്ടമ്മ പറഞ്ഞു. രണ്ട് മക്കളുളള വിധവയായ സന്ധ്യ കോഴി, താറാവ് എന്നിവയെ വളര്‍ത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.
പാവുക്കര പരവഴയില്‍ ഗോപന്‍-രേണുക ദമ്പതിമാരുടെ മകന്‍ അമ്പാടിക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പാവുക്കര കണ്ണംപടവ് ഭാഗത്ത് വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. അമ്പാടിയുടെ ചെവിക്കും മൂക്കിനും കടിയേറ്റു. കരച്ചില്‍ കേട്ടെത്തിയവര്‍ നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വാക്‌സിന്‍ എടുത്ത ശേഷം വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കൊല്ലം ചവറയിൽ തെരുവ് നായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തേവലക്കര സ്വദേശി മുരളീധരൻ പിള്ള, പയ്യലക്കാവ് സ്വദേശി അബൂബക്കർ കുഞ്ഞു എന്നിവർക്കാണ് കടിയേറ്റത്. മുരളീധരൻ പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും അബൂബക്കർ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളങ്ങര സ്വദേശി ഉഷാ കുമാരിയുടെ വീട്ടിലെ പശുക്കിടാവിനെയും നായ കടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.
Read Also: മാന്നാറില്‍ ഭീതി പടര്‍ത്തി അജ്ഞാത ജീവി; ആടുകളെ കൊന്നു, പിന്നാലെ വളർത്തു പക്ഷികളെയും കൊന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam