
കോഴിക്കോട്: ബീവറേജസ് കോർപറേഷന്റെ പുതിയ വിൽപന കേന്ദ്രം തുറക്കാനുള്ള നടപടികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഔട്ട്‍ലെറ്റിനായി കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നതിന് വേണ്ടി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് മുക്കം പെരുമ്പടപ്പിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജനവാസ മേഖലയില്‍ പുതിയ മദ്യ വിൽപന കേന്ദ്രം ആരംഭിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടുമായാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്.
വിവരം അറിഞ്ഞ് മുക്കം പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ സമരസമിതി ഭാരവാഹികളുമായും എക്‌സൈസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ബിവറേജസ് ഔട്ട്‍ലെറ്റ് തുടങ്ങാനുള്ള നടപടിക്കെതിരേ സര്‍ക്കാരിന് പരാതി നല്‍കാന്‍ അഞ്ച് ദിവസത്തെ സാവകാശം നല്‍കാം എന്ന് സമര സമിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. എക്‌സൈസ് സംഘം സ്ഥലത്തു നിന്ന് മടങ്ങിയ ശേഷമാണ് സമരസമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. ജനവാസ മേഖലയായ പെരുമ്പടപ്പില്‍ യാതൊരു കാരണവശാലും മദ്യ വിൽപനശാല തുറക്കാന്‍ അനുവദിക്കില്ലെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam