
ആലപ്പുഴ: നാപ്തോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് കര്‍ണ്ണാടക സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവി പ്രസാദ്(35) എന്നിവരാണ് പിടിയിലായത്. കമ്പനിയുടെ പേരിൽ സ്ക്രാച്ച് ആന്റ് വിന്‍ എന്നപേരിൽ 1,35,000 രൂപ തട്ടിയെന്നാണ് കേസ്. പള്ളിപ്പാട് വില്ലേജിൽ നീണ്ടൂർ മുറിയിൽ ഈശ്വരൻ പറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയ്ക്കാണ് പണം നഷ്ടമായത്. കർണാടകയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഗോപാലകൃഷ്ണപിള്ള നാപ്തോൾ കമ്പനിയിൽ നിന്നും ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്ന ആളായിരുന്നു. 9 -ാം തീയതി ഇദ്ദേഹത്തിന് കാൾ വരുകയും കമ്പനിയുടെ പിആര്‍ഒ ആണെന്നും സ്ക്രാച്ച് ആന്റ് വിന്‍ വഴി നിങ്ങൾക്ക് 13,50,000 അടിച്ചിട്ടുണ്ടെന്നും ഇത് കിട്ടണമെങ്കിൽ ആധാർ നമ്പറും അക്കൗണ്ട് വിവിരങ്ങളും കൂടാതെ സമ്മാനത്തുകയുടെ നികുതിയും അടക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരൻ അക്കൗണ്ട് നമ്പറും ആധാർ കാർഡിന്റെ ഫോട്ടോ വാട്സാപ്പിലേക്ക് അയച്ചുകൊടുത്തു.
പണം അയച്ചുകൊടുക്കുന്നതിനായി കമ്പനിയുടെ മാനേജർ ജഗദീഷ് എന്നയാളുടെ അക്കൗണ്ട് നമ്പർ അയച്ചു. സമ്മാനത്തുക കിട്ടുന്നതിന് എന്നപേരിൽ നികുതിയെന്ന് എന്നും പറഞ്ഞ് 1,35,000 രൂപ അയച്ചു കൊടുക്കുകയും വീണ്ടും പണം ചോദിച്ചപ്പോൾ സംശയം തോന്നുകയും ഹരിപ്പാട് സ്റ്റേഷനിൽ പരാതി നല്‍കുകയുമായിരുന്നു. പരാതിക്കാരൻ പണം അയച്ചുകൊടുത്ത അക്കൗണ്ട് ഡീറ്റൈൽസും, ഫോൺ കാൾ ഡീറ്റൈൽസും വെച്ച് അന്വേഷണം നടത്തിയപ്പോൾ കർണാടകയിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ എന്ന് മനസ്സിലായി.
അന്വേഷണസംഘം കർണാടകയിൽ അവിടെ ഇവർക്കു അക്കൗണ്ട് ഉള്ള ബാങ്കുകൾ വഴി അന്വേഷണം നടത്തുകയും, പ്രതികൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ച് കർണാടകയിൽ മടിക്കേരി എന്ന സ്ഥലത്താണ് ഒന്നാം പ്രതി താമസിക്കുന്നതെന്ന് മനസ്സിലാക്കി. പ്രതി താമസിക്കുന്ന സ്ഥലത്തുനിന്നും പുറത്തു വന്നസമയം ഇയാളെ പിടിക്കുകയായിരുന്നു. തുടർന്ന് കല്ലുഗുണ്ടി എന്ന സ്ഥലത്തുനിന്നാണ് രണ്ടാം പ്രതിയായ ദേവി പ്രസാദിനെ പിടികൂടിയത്.