
ആലുവ: ആലുവ - പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ചു. കരുമാല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥൻ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്. മനയ്ക്കപ്പടിയിൽ പുതിയതായി തുടങ്ങിയ പെട്രാൾ പമ്പിനു സമീപം ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
വഴിയരികിൽ റോഡിന് വശത്തുകൂടി ജസീന്ത നടന്നുപോകുമ്പോള്‍, ആലുവയിൽ നിന്നും പറവൂർക്ക് പോവുന്ന പിക്കപ്പ് വാൻ പുറകില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീട്ടമ്മയെ ഇടിച്ചിട്ട പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. തുടർന്ന് നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മനയ്ക്കപ്പടിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിന്‍റെ സിസിടിവി ക്യാമറയില്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാറശാല മണലിവില്ലയില്‍ ഷാരോണ്‍ (26) നെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അപകടമല്ലെന്നും കൊലപാതകശ്രമമാണ് നടന്നതെന്നുമുള്ള രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. റോഡ് മറികടക്കാനായി ശ്രമിക്കുന്ന ജസീന്ത വാഹനങ്ങളെ കണ്ട് മുന്നോട്ട് നടക്കുന്നതിനിടെ റോഡിന്‍റെ മദ്ധ്യഭാഗത്തുകൂടി പോകുകയായിരുന്ന പിക്കപ്പ് പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് വന്ന് ഇവരെ ഇടിച്ചിട്ട് കടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. പുറകേ വന്ന കാറിലെ യാത്രക്കാര്‍ വാഹനം നിര്‍ത്തി പെട്രോള്‍ പമ്പിലെ ജീവനക്കാരെ സഹായത്തിനായി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സംഹകരണ സെക്രട്ടറിയും , മുൻ എസ്എൻഡിപി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു ജസീന്ത. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് സ്വവസതിയിൽ. മക്കൾ: ജെയ്ജി, ജിത, മരുമക്കൾ: ഗിരീഷ്, ജുബിൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam