
കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്ത് (Pinarayi Grama Panchayat) ഓഫീസിലെത്തുന്നവർ നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചുടുചായയും പലഹാരവും നൽകി അതിഥികളായാണ് (Guests). സ്വീകരിച്ച് ഇരുത്തി നൽകും (tea and snacks) ചായയും പലഹാരവും. പുതുവർഷത്തിൽ ആരംഭിച്ച മാറ്റം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും പലഹാരവും നൽകുകയെന്ന ഭരണസമിതിയുടെ ആശയത്തിന് നാട്ടിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 'ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ' എന്നാണ് പദ്ധതിക്ക് നൽകിയ പേര്.
കെട്ടിട നിർമാണ പെർമിറ്റ് ഒഴികയുള്ള സേവനങ്ങൾ പരമാവധി രണ്ട് ദിവസത്തിനകം നൽകണമെന്ന തീരുമാനം ഭരണസമിതി കൈക്കൊണ്ടിരുന്നു. പലതും അതത് ദിവസം തന്നെ നൽകാനും പഞ്ചായത്ത് ശ്രദ്ധിക്കുന്നു. ഇങ്ങനെ വരുമ്പോൾ സേവനങ്ങൾക്ക് പഞ്ചായത്തിലെത്തുന്നവർ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സേവനങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ചായയും പലഹാരവും നൽകുകയെന്ന ആശയം രൂപപ്പെട്ടതെന്ന് പ്രസിഡണ്ട് കെ കെ രാജീവൻ പറഞ്ഞു. ഒരു ദിവസം ശരാശരി 60നും 70 നും ഇടയിലാളുകൾ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്നുണ്ട്. ഇവർക്കെല്ലാം പുതുവർഷം മുതൽ ചായയും പലഹാരവും നൽകുന്നു.
പദ്ധതിയുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനും വേറിട്ട മാർഗമാണ് സ്വീകരിച്ചിട്ടുള്ളത്.
ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബങ്ങളിലെ സന്തോഷം ജനങ്ങളുമായി പങ്കിടുന്നതാണ് ഇതിന്റെ കാഴ്ചപ്പാട്. ഇവരുടെ കുടുംബങ്ങളിലെ വിശേഷാവസരങ്ങളുടെ ഭാഗമായി ഒരാഴ്ചയിലെയോ അതിലധികമോ ദിവസത്തെയോ ചായയുടെയും പലഹാരത്തിന്റെയും ചെലവ് ബന്ധപ്പെട്ടവർ സ്പോൺസർ ചെയ്യുന്നു. പുതുവർഷത്തിലെ ആദ്യ ആഴ്ചയിലെ ചെലവ് വഹിച്ചത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി വി വേണുഗോപാലാണ്. മകന്റെ ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിനായിരുന്നു ഇത്. പദ്ധതി ആരംഭിച്ചതോടെ പഞ്ചായത്ത് സേവനങ്ങൾ ലഭിച്ച പലരും സന്തോഷസൂചകമായി ഈ പദ്ധതിക്കായി സ്പോൺസർഷിപ്പുമായി മുന്നോട്ട് വരുന്ന അനുഭവമാണെന്ന് പ്രസിഡണ്ട് പറഞ്ഞു. ജനസൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതിയും. തീർപ്പാകാത്ത ഫയലുകൾ തീർപ്പാക്കാൻ മാസംതോറും അദാലത്ത് സംഘടിപ്പിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ സൗജന്യമായി ജനസേവന കേന്ദ്രം ആരംഭിക്കാൻ ആലോചിക്കുന്നതായും പ്രസിഡണ്ട് അറിയിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam