
കല്‍പ്പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എം.പിയുമായ പി.കെ. ശ്രീമതി. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംപി.
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ളനടപടികള്‍ പിന്‍വലിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണം. തെറ്റുകള്‍ തിരുത്തി യഥാര്‍ഥ ക്രൈസ്തവമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ സഭാധികൃതര്‍ ജാഗ്രത കാണിക്കണമെന്നും ശ്രീമതി പറഞ്ഞു. അതേ സമയം സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടിയില്‍ വിശ്വാസികളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങി. സിസ്റ്റര്‍ക്കെതിരെ മാനന്തവാടി രൂപത നടപടി എടുത്തതില്‍ പ്രതിഷേധിച്ച് കാത്തലിക് ലേമന്‍സ് അസാസിയേഷന്റെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പ്രകടനം നടത്തി.
സഭാചുമതലകളില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ കന്യസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതില്‍ ഇന്ന് ആഹ്ലാദ പ്രകടം നടത്താനിരിക്കെയാണ് മാനന്തവാടി രൂപതക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കേണ്ടി വന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam