
കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് ജന്മനാ ഇരുകൈകളും ഇല്ലാത്ത ഉല്ലു എന്ന ഉമ്മുക്കുൽസു പ്രവേശനോത്സവത്തിനു പാലക്കാടു നിന്നും വാകയാട് ഗവ.എൽപിസ്കൂളിലേക്ക് വിത്തുപേനകൾ അയച്ച് നൽകിയ അതിജീവനത്തിന്റെ പാഠം ഒരു നാട് ഏറ്റെടുത്തപ്പോൾ പിറന്നത് അരലക്ഷം രൂപ. ഇതിൽ നിന്ന് ഒരു തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി പുതിയ പാഠം പകർന്നിരിക്കയാണ് ഉല്ലു.
വാകയാട് ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിലാണ് ഉല്ലു കാലുകൊണ്ടു നിർമിച്ച 5000 കടലാസു പേനകൾ വിറ്റു ലഭിച്ച തുകയിൽ നിന്നു ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി. ഗോപാലന് കൈമാറിയത്. സ്കൂളധികൃതരും കുടുംബശ്രി പ്രവർത്തകരും കൂട്ടായി ശ്രമിച്ചപ്പോൾ ചുരുങ്ങിയ കാലയളവിനുള്ളിൽ ഉല്ലുവിന്റെ പേനകൾ വിറ്റുതീരുകയായിരുന്നു. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ പ്രമേയമായ ജീവിതകഥയിലെ നായികയും സാമൂഹ്യ പ്രവർത്തകയുമായ കാഞ്ചനമാലയാണ് തുക ഉല്ലുവിനു കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഒരുപാട് പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയസ്പർശിയായ പരിപാടി ആദ്യമാണെന്നു അവർ പറഞ്ഞു. പാലക്കാട് പുതുക്കോട് സ്വദേശിയായ പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളായ ഉല്ലു(31)വിന് ഇരുകയ്യുകളും ഇല്ലെന്നു മാത്രമല്ല കാലുകൾക്കു വ്യത്യസ്ത ഉയരവുമാണ്.ഈ കുറവുകളെയൊക്കെ അതിജീവിച്ച് ആയിരക്കണക്കിനു പേനകളാണ് ഉല്ലു നിർമിക്കുന്നത്. ഗ്രീൻപാലിയേറ്റീവ് അംഗവും കൂട്ടുകാരിയുമായ എൻജിനീയറിങ് വിദ്യാർഥിനി സുഹ്റയാണ് ഉല്ലുവിന്റെ കഴിവുകൾക്കു പിന്തുണയേകുന്നത്.
നല്ല ചിത്രകാരിയും പാട്ടുകാരിയും കൂടിയാണ് ഉല്ലു. പേപ്പർപേന നിർമിക്കാൻ പഠിപ്പിക്കാനായി ഒറ്റപ്പാലത്തെ ഹാൻഡിക്രാഫ്ററ് കോർപറേഷനിലെ ശിവമണി എന്ന അധ്യാപകൻ ഉല്ലുവിന്റെ വീട്ടിലെത്തിയതും സുഹ്റയുടെ ശ്രമഫലമായി തന്നെ ആയിരുന്നു. സ്സ്വന്തമായി ഒരു വീടെന്ന്ന ഉല്ലുവിന്റെ സ്വപ്നം സഫലമാക്കാനുള്ള ശ്രമവും നടന്നുവരികയാണ്. പ്രധാനാധ്യാപിക കെ.വല്ലീദേവി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് മെന്പർ കെ.വി. സുരേഷ് കുമാർ സ്വാഗതവും വിത്തുപേനകൾ വാകയാട് സ്കൂളിലെത്തുന്നതിനു പിന്നിൽ പ്രവർത്തിച്ച പരിസ്ഥിതി പ്രവർത്തകനും ഡ്രീം ഓഫ് അസ് എന്ന സംഘടനയുടെ ചെയർമാനുമായ സുഖ്ദേവ്,സകൂളിലെ മുൻ പ്രധാനാധ്യാപകൻ പി.നാരായണൻ തുടങ്ങിയവർ ആശംസകളും നേർന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam