മുപ്പത് സെക്കൻഡിൽ മുപ്പത്തിയഞ്ച് പുഷ് അപ്പ്; ലോക റെക്കോർഡ് സ്വന്തമാക്കി പ്ലസ് ടു വിദ്യാർത്ഥി

By Web TeamFirst Published Jun 18, 2021, 8:21 PM IST
Highlights

യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡാണ് പട്ടാമ്പി വാവന്നൂര്‍ സ്വദേശിയായ സൽമാൻ സ്വന്തമായാക്കിയത്. മുപ്പത് സെക്കന്‍ഡിൽ  മുപ്പത്തിയഞ്ച് ക്ലാപ്പ് പുഷ് അപ്പുകൾ എടുക്കുന്ന വീഡിയോ ചിത്രീകരിച്ച് മൂന്നാഴ്ച മുമ്പാണ് യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന് അയച്ചത്. മെയ് 30ന് റെക്കോർഡ് സ്ഥിരീകരിച്ച് സന്ദേശം എത്തി

വെറും മുപ്പത് സെക്കന്‍ഡില്‍ മുപ്പത്തിയഞ്ച് ക്ലാപ്പ് പുഷ് അപ്പ് ചെയ്ത് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് സല്‍മാനുല്‍ ഫാരിസ്. യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡാണ് പട്ടാമ്പി വാവന്നൂര്‍ സ്വദേശിയായ സൽമാൻ സ്വന്തമായാക്കിയത്. 

മുപ്പത് സെക്കന്‍ഡിൽ  മുപ്പത്തിയഞ്ച് ക്ലാപ്പ് പുഷ് അപ്പുകൾ എടുക്കുന്ന വീഡിയോ ചിത്രീകരിച്ച് മൂന്നാഴ്ച മുമ്പാണ് ഈ പത്തൊമ്പതുകാരന്‍ യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന് അയച്ചത്. മെയ് 30ന് റെക്കോർഡ് സ്ഥിരീകരിച്ച് സന്ദേശം എത്തി. ജൂൺ രണ്ടാം വാരമാണ് ഇത് ലോക റെക്കോർഡ് ആയി അംഗീകരിക്കപ്പെട്ട വിവരം സൽമാനെ തേടിയെത്തിയത്. ഗിന്നസ് റെക്കോർഡ് നേടുന്നതിന് ശ്രമിച്ചിരുന്നെങ്കിലും അപേക്ഷ അയക്കുന്നതിനു നേരിട്ട ചില തടസ്സങ്ങൾ മൂലം സാധിച്ചിരുന്നില്ല.  

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ബോഡി ബിൽഡിങ്ങിൽ താല്പര്യം തോന്നിയത്. മൂന്നു മാസം ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്‌തെങ്കിലും നിർത്തേണ്ടി വന്നു. പിന്നീട് വീട്ടിൽ തന്നെ വർക്ക്ഔട്ട് തുടരുകയായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മിസ്റ്റർ പാലക്കാട് ആയതാണ് വഴിത്തിരിവായത്. അതിനു ശേഷം മിസ്റ്റർ കേരളയായും തിരഞ്ഞെടുക്കപ്പെട്ടു. 

മേഴത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ  നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ്  സൽമാൻ. "ഒരുപാട് സമയവും അധ്വാനവും ആവശ്യമുള്ള മേഖലയാണ് ഇത്. ഭാവിയിൽ ഇതേ രംഗത്ത് ശോഭിക്കുന്നതിനൊപ്പം കസ്റ്റംസിൽ ജോലി നേടണം എന്നാണ് ആഗ്രഹം. മുതിർന്ന ബോഡി ബിൽഡർമാരെല്ലാം തന്നെ നല്ല പിന്തുണ നൽകുന്നുണ്ട്," സൽമാൻ പറയുന്നു. സെലിബ്രിറ്റികളുടെ ട്രെയിനർ ആകുന്നതിനു പകരം സെലിബ്രിറ്റി ആയ ഒരു ട്രെയിനർ ആയി മാറണം എന്നും സൽമാൻ പറയുന്നു. ഇതിനായി തൃശൂർ ആസ്ഥാനമായ ഐബിസ് അക്കാദമിയിൽ ഫിറ്റ്നസ് ട്രെയിനറുടെ ഡിപ്ലോമ ചെയ്യുകയാണ് സൽമാൻ ഇപ്പോൾ. മകന്റെ താല്പര്യങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി മാതാപിതാക്കളായ നാസറും ഷമീറയും ഒപ്പമുണ്ട്. 

click me!