
തൃശൂർ: ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്തിട്ടും ഓവൻ നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ ഡൽഹി സ്വദേശിയെ പൊലീസ് പിടികൂടി. ഡൽഹി പുഷ്പ വിഹാർ സ്വദേശി അജയ് ഷെയർമ്മ (42) ആണ് പിടിയിലായത്. ഹിമാചൽ പ്രദേശിൽ നിന്നും തൃശ്ശൂർ റൂറൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മതിലകം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ അബ്ദുൾ ജബ്ബാറിൽ നിന്നും ഓൺലൈനിലൂടെ കോപ്പർ തന്തൂർ ഓവൻ ലഭിക്കുവാൻ അമ്പതിനായിരം രൂപ വാങ്ങിയതിന് ശേഷം ഓവൻ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
ഇന്ത്യാ മാർട്ടിൽ രജിസ്ട്രേഡ് ഉള്ള ഇന്തോ എക്സ്പോ എന്ന കമ്പനിയുടെ പരസ്യം കണ്ടാണ് മതിലകം സ്വദേശി പണമടച്ച് ഓവൻ ബുക്ക് ചെയ്തത്. പിന്നീട് ഓവൻ ലഭിക്കാതെയായപ്പോൾ ഇവർ ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകളിൽ വിളിച്ചിട്ടും ഓവൻ അയച്ചുതരാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോയതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടാനായത്. പ്രതി ഇന്ത്യാ മാർട്ട് എന്ന ഷോപ്പിങ്ങ് പ്ലാറ്റ്ഫോമിൽ ഇന്ത്യോ എക്സ്പോ എന്ന സ്ഥാപനത്തിന്‍റെ വ്യാജ വിലാസത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത് കോപ്പർ തന്തൂർ വിൽപനയുടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. സമാനമായ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള വിവരവും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, എസ് ഐ മാരായ കെ സാലിം, സി എം തോമസ്, പി എഫ് തോമസ്, സി പി ഒ വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam