പ്രണയ വിവാഹം, പക്ഷേ 15-ാം നാൾ സോനയെ കണ്ടത് തൂങ്ങി മരിച്ച നിലയിൽ; മാസങ്ങളുടെ അന്വേഷണം, ഭർത്താവ് അറസ്റ്റിൽ

By Vishnu N VenugopalFirst Published Mar 7, 2024, 12:43 PM IST
Highlights

സംഭവദിവസം  രാത്രി 9 മണിക്ക് വിപിൻ ഉറങ്ങി എന്ന് പറയുമ്പോഴും 10.30വരെ വരെ ഓൺലൈനിൽ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരില്‍ സോന ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ടുന്നതായി പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം: കാട്ടാക്കടയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ മാസങ്ങൾക്കൊടുവിൽ  ഭർത്താവ് അറസ്റ്റിൽ. വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023 ജൂണ്‍ രണ്ടിനാണ് വിപിന്റെ ഭാര്യയായിരുന്ന സോന ആത്മഹത്യ ചെയ്തത്.  വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ ആണ് നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 2023 ജൂലൈരണ്ടിനാണ്  പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോണ ഭവൻ പ്രഭാകരൻ-എം.ശൈലജ ദമ്പതികളുടെ മകൾ പി.എസ്. സോന (24)യെ  ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ ആയിരുന്നു സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  സോണയും കല്ലാമം ഷിബിൻ ഭവനിൽ പരേതനായ എം.വിൻസന്റ്-എൽ. ഉഷാകുമാരി ദമ്പതികളുടെ മകൻ വി.വിപിനും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. 

ഓട്ടോ ഡ്രൈവറായ വിപിനും സോനയും തമ്മിലുള്ള വിവാഹം ആർഭാടമായാണ് കുടുംബം നടത്തിയത്. വിവാഹം ശേഷം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ സോന സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറഞ്ഞിരുന്നത്. എന്നാല് ദിവസങ്ങൾക്കുള്ളിൽ മകൾ ജീവനൊടുക്കിയതോടെ കുടുംബം തകർന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിരുന്നു. എന്നാൽ മറ്റ് നടപടികളുണ്ടായില്ല. തുടർന്ന് സോനയുടെ പിതാവ് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നൽകി. 

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോനയുടെ ഭർത്താവ് വിപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിൽ ഒരു വർഷത്തോളമായി ജീവനക്കാരിയായിരുന്നു സോന. സംഭവദിവസം  രാത്രി 9 മണിക്ക് വിപിൻ ഉറങ്ങി എന്ന് പറയുമ്പോഴും 10.30വരെ വരെ ഓൺലൈനിൽ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 

ഇതേപ്പറ്റിയും ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന്  പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇവർ തമ്മിൽ പ്രശ്നം ഉണ്ടായതായി ആരും അന്ന് മൊഴി നൽകിയിരുന്നില്ല. എന്നാൽ അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരില്‍ സോന ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ടുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നാണ് 8 മാസത്തിന് ശേഷം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Read More :  ഭർത്താവുമായി പിണങ്ങി, അകന്നുകഴിയുമ്പോൾ ഗർഭിണിയായി, രഹസ്യമാക്കി വെച്ചു; കുഞ്ഞിനെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!