
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്ത കേസില്‍ വയോധിക ഉള്‍പ്പെടെ മൂന്ന് കര്‍ണാടക സ്വദേശികള്‍ പഴയന്നൂര്‍ പൊലീസിൻ്റെ പിടിയിലായി. കര്‍ണാടക സ്വദേശികളായ ഗണേഷ (38), രാഹുല്‍ (21), റമ്പായ (77) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതി വൈകുന്നേരം ആറിന് പഴയന്നൂര്‍ ചീരക്കുഴി പാലത്തിന് സമീപം വെച്ചായിരുന്നു തട്ടിപ്പ് നടന്നത്. ചീരക്കുഴി സ്വദേശിയായ അരുണ്‍ ദാസിനെയാണ് പ്രതികള്‍ ചേര്‍ന്ന് ചതിക്കുഴിയില്‍ വീഴ്ത്തിയത്.
തങ്ങളുടെ കൈവശമുള്ളത് യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച പ്രതികള്‍, അരുണ്‍ ദാസില്‍നിന്ന് 10 ലക്ഷം വാങ്ങി ആഭരണങ്ങള്‍ കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും തട്ടിപ്പിനിരയായ വിവരം ബോധ്യപ്പെട്ടതും. അരുണ്‍ദാസിന്റെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ സിഐ സുധിലാലിന്റെ നേതൃത്വത്തില്‍ വേഗത്തിലുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്.
അന്വേഷണ സംഘത്തില്‍ ഗ്രേഡ് എഎസ്ഐ സുനില്‍ കുമാര്‍, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിതിന്‍ ജോണ്‍സണ്‍, വിഷ്ണു, വിപിന്‍, ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ സമാനമായ രീതിയില്‍ മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam