കല്യാണ സൽക്കാരത്തിന് ചാരായം ആവശ്യപ്പെട്ട് മണവാളന്റെ വേഷത്തിലെത്തി; വാറ്റുകാര്‍ക്ക് പണികൊടുത്ത് പൊലീസ്

By Web TeamFirst Published Apr 11, 2019, 5:45 PM IST
Highlights

വെള്ളാഞ്ചിറ -കാരൂർ ഭാഗത്ത് ഇലക്ഷന്റെ ഭാഗമായി നടത്തിയത് ചാരായ വേട്ടയിലാണ് നവവരന്‍റെ വേഷത്തിലെത്തി പൊലീസ് രണ്ട് പേരെ പിടികൂടിയത്. 

ചാലക്കുടി: കല്യാണ സൽക്കാരത്തിന് വാറ്റ് ചാരായം ആവശ്യപ്പെട്ട് എത്തി, കച്ചവടമുറപ്പിച്ച നവവരൻ ഇമ്മാതിരി പണി തരുമെന്ന് വാറ്റുകാർ കരുതിയില്ല. വെള്ളാഞ്ചിറ ഭാഗത്തെ വാറ്റുകാർ ഒടുവിൽ പിടിയിലായത് പൊലീസിന്റെ ആൾ മാറാട്ടത്തിൽ. വെള്ളാഞ്ചിറ -കാരൂർ ഭാഗത്ത് ഇലക്ഷന്റെ ഭാഗമായി നടത്തിയത് ചാരായ വേട്ടയിലാണ് നവവരന്‍റെ വേഷത്തിലെത്തി പൊലീസ് രണ്ട് പേരെ പിടികൂടിയത്. തൃശൂർ റൂറൽ എസ് പി - കെ.പി. വിജയകുമാരന്റെ നർദ്ദേശ പ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി - എം.പി. മോഹനചന്ദ്രൻ , ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഫ്രാൻസിസ് ഷെൽബി എന്നിവരുടെ മേൽ നോട്ടത്തിലായിരുന്നു റെയ്ഡ്. സ്ക്വാഡ് അംഗങ്ങളും  ആളൂർ പോലീസും ചേർന്നാണ്  പ്രതികളെ  പിടികൂടിയത്.  

വെള്ളാഞ്ചിറ തച്ചപ്പിള്ളി നിഖിൽ (29) കാരൂർ വെള്ളോളി  ഷിബു (52) എന്നിവരെ യാ ണ് 20 ലിറ്റർ ചാരായവുമായി പൊലീസ് പിടികൂടിയത്. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലേ കാരൂർ പാറക്കൽ അമ്പല പരിസരത്തു വച്ചാണ് പ്രതികൾ പിടിയിലായത്. ആളൂർ എസ് ഐ രാജീവ്, തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് സ്ക്വാഡ് അംഗങ്ങളായ എസ് ഐമാരായ മുഹമ്മദ് റാഫി , മുഹമ്മദ് അഷ്റഫ്, എഎസ്ഐ പി.സി. സുനിൽ, സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, സി.എ. ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, വിനോഷ്, ഷറഫുദ്ധീൻ, ദിനേഷ്, മാനുവൽ, മിഥുൻ കൃഷ്ണ, ബിനു, എഎസ്ഐ രവി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാജൻ,ജോബി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

"

ജില്ലയിൽ ലഹരിമരുന്നിന്റെ ഉപയോഗം കൂടിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ  വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ  ഇലക്ഷനോടനുബന്ധിച്ച് വൻതോതിൽ വ്യാജമദ്യം ഉണ്ടാക്കി വിൽപന നടത്തുവാൻ സാധ്യതയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് വേഷം മാറി അന്വേഷണം നടത്തിയത്. 
ഇലക്ഷന് പുറമെ വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കും വൻതോതിൽ വ്യാജ ചാരായം ഉണ്ടാക്കി വിൽപ്പന നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതോടെ ഈ നീക്കം തകർക്കാൻ പൊലീസിന് സാധിച്ചു.

ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വാറ്റുചാരായം സുലഭമായി ലഭിക്കുന്നുണ്ടെന്നും അതു കൊണ്ട് പ്രദേശത്തെ സമാധാന ജീവിതത്തിന് ഭംഗം വരുന്നു എന്നുമുള്ള പരാതി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി രഹസ്യമായി പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചത്. ഇതോടെ  പ്രതികൾ രഹസ്യമായി വ്യാജവാറ്റ് നടത്തി ചാരായം വ്യാപകമായി വിൽപന നടത്തുന്നത് അറിയുകയും ഇവരുമായി  ഇടപാടുകൾ നടത്തുന്ന ആൾക്കാരെ രഹസ്യമായി നിരീക്ഷിച്ച് , വിൽപ്പനയ്ക്കായി വ്യാജചാരായവുമായി വരുമ്പോൾ പോലീസിന്റെ പിടിയിൽപെടുകയുമായിരുന്നു..

പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് വ്യാജചാരായം വാങ്ങിക്കുവാൻ വന്ന മറ്റൊരു സംഘം വാഹനത്തിൽ രക്ഷപെട്ടിരുന്നു.ഇതിന്റെ പിന്നിലുള്ള ആൾക്കാരെപ്പറ്റിയും അവരുടെ പ്രവർത്തനങ്ങളും പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അറസ്റ്റിലായ ഒന്നാം പ്രതി നിഖിൽ ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയും,ചാലക്കുടി,കൊടകര പോലീസ് സ്റ്റേഷനുകളിലായി, പൊലീസിനെ ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.

click me!