മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മലപ്പുറം പാണക്കാട് - കാരാത്തോട് റോഡില്‍ ജില്ലാ കളക്ടര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളില്‍ പൂര്‍ണ്ണമായും മറ്റ് ദിവസങ്ങളില്‍ രാത്രി 7 മുതല്‍ രാവിലെ 6 വരെയും യാത്രാ നിരോധനം നിലവിലുണ്ടാകും.

മലപ്പുറം: പാണക്കാട് - വേങ്ങര റോഡില്‍ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് റോഡിലേക്ക് പതിച്ച മണ്ണും ചെളിയും പൂര്‍ണ്ണമായും നീക്കം ചെയ്തു. എന്നാല്‍ മണ്ണിടിച്ചിലുണ്ടായ കുന്നിന്റെ മുകള്‍ ഭാഗത്തുനിന്ന് ഇപ്പോഴും വലിയ തോതില്‍ വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇവിടെ വീണ്ടും പ്രകൃതിദുരന്തത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് മലപ്പുറം ജില്ലാ കളക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി.പാണക്കാട് എടായിപ്പാലം മുതല്‍ കാരാത്തോട് സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലാണ് നിയന്ത്രണം. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നിലവിലുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും ഈ പാതയില്‍ യാത്രാ നിരോധനമായിരിക്കും. മറ്റ് ദിവസങ്ങളില്‍ രാത്രി 7:00 മണി മുതല്‍ രാവിലെ 6:00 മണി വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 2026 ഓഗസ്റ്റ് 14 വരെയാണ് ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. യാത്രാ നിരോധനമുള്ള സമയങ്ങളില്‍ ഈ വഴി കടന്നുപോകേണ്ട വാഹനങ്ങള്‍ അധികാരത്തൊടി-കുറ്റാളൂര്‍ ഫസ്റ്റ് റീച്ച് റോഡ് (കൊണോമ്പാറ - കാരാത്തോട്) വഴിയോ ഒതുക്കുങ്ങല്‍ - കാരാത്തോട് / വേങ്ങര വഴിയോ പോകേണ്ടതാണ്.