ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംയുക്ത സമര സമിതി പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചത്. സ്ത്രീകൾ അടക്കമുള്ളവർക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ സമരസമിതി പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംയുക്ത സമര സമിതി പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചത്. സ്ത്രീകൾ അടക്കമുള്ളവർക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചിലർക്ക് ദേഹമാസകലം പരിക്കേറ്റു. തോട്ടപ്പള്ളിയിലെ കരിമണൽ നീക്കം അശാസ്ത്രീയമാണെന്ന് ആരോപിച്ച് സംയുക്ത സമരസമിതി പ്രതിഷേധം ശക്തമാക്കിയിരുന്നു. കെഎംഎംഎൽ, ഐആർഇ എന്നിവടങ്ങളിലേക്ക് മണൽ കൊണ്ടുപോകുന്ന ലോറികൾ തടഞ്ഞാണ് പ്രതിഷേധം.
എന്നാൽ ലോറികൾ ഏറെ നേരം തടഞ്ഞിട്ടപ്പോൾ, പ്രതിഷേധക്കാരെ സാധാരണ നീക്കുന്നത് പൊലീസ് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും അമ്പലപ്പുഴ പൊലീസ് വിശദീകരിക്കുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് ഉൾപ്പെടെ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.