കൊല്ലം പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാൻ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം

കൊല്ലം: പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാൻ പാഞ്ഞുകയറി വഴിയോര കച്ചവടക്കാർക്കടക്കം പരുക്ക്. തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരി അടക്കം 5 പേർക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് കൊല്ലം-തേനി ദേശീയപാതയിൽ മയ്യത്തുംകര ദർഗ ഷെരീഫിനു മുന്നിലായിരുന്നു അപകടം. ഭരണിക്കാവ് ഭാഗത്ത് നിന്നും എത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ട് ജനത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൺപാത്ര കച്ചവടക്കാരി തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിയായ രാജകുമാരിക്ക്(45) ഗുരുതരമായി പരുക്കേറ്റു. നട്ടെല്ലിനും വയറിന്റെ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജകുമാരിയുടെ അടുത്ത് ഉണ്ടായിരുന്ന സീനത്ത് (50), സിദ്ദിഖ് (47), അൽത്താഫ് (16), നസീം (17) എന്നിവർക്കും പരുക്കേറ്റു. എല്ലാവരും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിക്കപ്പ് വാനിൻ്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പിക്കപ് വാനും വാഹനം ഓടിച്ചിരുന്ന കൊല്ലം സ്വദേശിയായ ഡ്രൈവറെയും ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.