
കൽപ്പറ്റ: വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെതിരെ പൊലീസ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് കല്‍പ്പറ്റ സിഐ കെജെ വിനോയ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നേതാക്കളെ തെരഞ്ഞ് പിടിച്ച് മർദ്ദിച്ചത് സിഐയുടെ നിര്‍ദേശപ്രകാരമാണെന്ന പരാതി പൊലീസ് കംപ്ലൈയ്ന്‍റ് അതോറിറ്റിക്ക് നൽകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു
വയനാട്ടിൽ കഴിഞ്ഞ ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും തമ്മില്‍ നടന്നത് തെരുവ് യുദ്ധമായിരുന്നു. ഉരുള്‍പ്പൊട്ട ദുരന്തബാധിതർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ആവശ്യമായ സഹായം നല്‍കുന്നില്ലെന്ന് ഉന്നയിച്ചായിരുന്നു യൂത്ത് കോണ്ഗ്രസ് സമരം. എന്നാല്‍ കളക്ടറേറ്റിന്‍റെ ഗെയ്റ്റ് തള്ളി തുറക്കാൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷമായി.
ജഷീർ പള്ളിവയല്‍ , അമൽ ജോയി ഉള്‍പ്പെടെയുള്ല ആൻപതോളം പ്രവർത്തകർക്ക് പരിക്കേറ്റു. കല്‍പ്പറ്റ സിഐ പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിചിരുന്നത്. പിന്നാലെ ലാത്തിചാർജില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍ സിഐയുടെ ഫോട്ടോ വച്ചാണ് ഭീഷണി ഉയർത്തിയത്.
ദൈവം ആയുസ് തന്നിട്ടുണ്ടെങ്കില്‍ മോനേ വിനോയ് തന്നെ വിടത്തില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന‍്റെ പോസ്റ്റ്. ഇത് ചൂണ്ടിക്കാട്ടിയാണ് സിഐ വിനോയ് തന്‍റെ സ്റ്റേഷനിൽ പരാതി നല്‍കിയത്. സിഐയുടെ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തിട്ടുണ്ട്. ജഷീറിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആണെന്ന് സ്ഥിരീകരിച്ചാല്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് സിഐ അറിയിച്ചു. സിഐയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈയ്ന്‍റ് അതോറിറ്റിക്കും പരാതി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam