
കോട്ടയം: വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാല് വയസ്സുകാരനെ നിമിഷങ്ങൾക്കകം വീട്ടിൽ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പൊലീസ്. വെള്ളിയാഴ്ച രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം റബർ ബോർഡിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുകാരനായ ആൺകുട്ടിയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഇറങ്ങി കഞ്ഞിക്കുഴി ഭാഗത്തേക്ക് നടന്നത്. എട്ടുവർഷമായി ഇവിടെ താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ ഇവരുടെ സഹോദരിയും ഭർത്താവും വിരുന്നിന് എത്തിയിരുന്നു.
ഇവരുടെ മൂന്ന് കുട്ടികളിൽ രണ്ടാമത്തെയാളാണ് നാലുവയസ്സുകാരനായ ആൺകുട്ടി. വീട്ടില്‍ നിന്നും ഇറങ്ങി, പൊന്‍പള്ളി ഭാഗത്തേക്ക് നടന്ന കുട്ടി പിന്നീട് വഴിയറിയാതെ റോഡിൽ കരഞ്ഞു നിൽക്കുകയായിരുന്നു. ഇത് കണ്ട് നാട്ടുകാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് ഉടനടി സ്ഥലത്തെത്തുകയും, കുഞ്ഞിന്റെ സംസാരത്തിൽ നിന്നും അന്യസംസ്ഥാന സ്വദേശികളുടെ കുട്ടിയാണെന്ന് മനസ്സിലാക്കുകയും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി ഏൽപ്പിക്കുകയും ചെയ്തു.. ഇതിനിടയിൽ കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ തിരയുവാൻ തുടങ്ങിയിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ, സി.പി.ഓമാരായ പ്രതീഷ് രാജ്, അനികുട്ടൻ, രമേശൻ ചെട്ടിയാർ, അജിത്ത് ബാബു, സുരമ്യ എന്നിവരായിരുന്നു കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam