
തിരുവനന്തപുരം: കാട്ടാക്കടയിൽ തോക്ക് ചൂണ്ടി ബധിരയും മൂകയുമായ വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി പൊലീസ് പ്രതിയുടെ രേഖാ ചിത്രം തയാറാക്കി. സംഭവ ദിവസം രാവിലെ കവർച്ച നടന്ന വീട്ടിലെ താമസക്കാരനായ രതീഷിനെ അന്വേഷിച്ച് ഒരാൾ സമീപത്തെ വീട്ടിൽ എത്തിയിരുന്നു. ഇയാളാകാം കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ, വീട് അന്വേഷിച്ച അയൽവാസിയോട് ചോദിച്ചറിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം വരച്ചത്. ഇത് കാണിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പൊലീസ് രേഖാ ചിത്രം പുറത്തുവിട്ടു. ഇതുവഴി പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷിന്റെ ഭാര്യാ മാതാവും ബധിരയും മൂകയുമായ കുമാരി (56)യെ മർദ്ദിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്താണ് പ്രതി കമ്മൽ ഊരി വാങ്ങി കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം കാട്ടാക്കട പൊലീസ് സ്‌പെഷ്യൽ സ്‌കൂൾ അധ്യാപികയുടെ സഹായത്തോടെ കുമാരിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.
മുഖംമൂടിയും കൈയുറയും ധരിച്ച കള്ളൻ തോക്ക് ചൂണ്ടി തന്നെ ആക്രമിച്ചു കമ്മലുമായി കടന്നു എന്നാണ് കുമാരിയുടെ മൊഴി. എന്നാൽ കറുത്ത കൈയുറ തോക്ക് പോലെ ചൂണ്ടിയതാകാമെന്ന് പൊലീസ് പറയുമ്പോൾ തന്റെയടുത്തുവന്ന മോഷ്ടാവിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നതായി കുമാരി ഉറപ്പിച്ച് പറയുന്നു. ജില്ലയിൽ ഇത്തരത്തിൽ മോഷണവും നടന്നിട്ടില്ലാത്തതിനാൽ സ്ഥിരം കള്ളന്മാരുടെ പട്ടികയിലും രീതിയിലും പെടാത്ത കേസ് എന്ന നിലക്ക് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പതിവ് രീതികളിൽ നിന്ന് വ്യത്യസ്ഥമായി പകൽ സമയം മുഖമൂടി ധരിച്ച് വീടുകയറി ആക്രമണം നടത്തിയ രീതിയാണ് പൊലീസിനെ വെട്ടിലാക്കിയത്. വീട്ടുകാരെ പരിചയമുള്ള ആളോ പ്രദേശത്തുള്ള ആളോ ആകാമെന്ന സംശയത്തിലാണ് പൊലീസ്. കാട്ടാക്കട ഡിവൈഎസ്പി കെ എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഷാഡോ ടീമും മോഷ്ടാവിന്റെ പിന്നാലെയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam