
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത ഗുണ്ടാ തലവൻ പൊലീസ് സ്റ്റേഷനിൽ ഫോൺ ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയ സംഭവത്തിൽ പേട്ട പൊലിസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. വധശ്രമകേസിൽ കസ്റ്റഡിയിലെടുത്ത പുത്തൻപാലം രാജേഷിന് സൗകര്യങ്ങൾ നൽകിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിലാണ് പുത്തൻപാലം രാജേഷിനെ കഴിഞ്ഞദിവസം പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ പൊലീസ് പ്രത്യേക സൗകര്യം ചെയ്തു കൊടുത്തു എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത്.
ഗുണ്ടാത്തലവനായ പുത്തൻപാലം രാജേഷിനെതിരെ 2 പരാതികളാണ് അയൽവാസികളായ അമ്മയും മകനും പൊലീസിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത രാജേഷിനെതിരെ ആദ്യം നിസാരവകുപ്പുകൾ ആണ് പൊലീസ് ചുമത്തിയത്. പിന്നീട് കമ്മീഷണർ ഇടപെട്ടാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സ്റ്റേഷനിൽ പ്രത്യേക പരിഗണന ലഭിച്ചു എന്നാണ് കമ്മീഷണർക്ക് ലഭിച്ച വിവരം. ജി ഡി ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രാജേഷിന് ഫോൺ നൽകിയത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam