
കോഴിക്കോട്: കൗമാര പ്രായക്കാരനായ വിദ്യാര്‍ഥി ഹണിട്രാപ്പിലൂടെ മധ്യവയസ്‌കനില്‍ നിന്ന് തട്ടിയെടുത്തത് അരലക്ഷത്തോളം രൂപ. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ സാഹായിയായി പ്രവര്‍ത്തിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ് ഹാരിഫി(19)നെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മുഖ്യആസൂത്രകനായ 16 വയസ്സുകാരനായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സഹപാഠികളായ വിദ്യാര്‍ഥിനികളുടെ വോയിസ് മെസേജും അശ്ലീലദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇയാള്‍ മധ്യവയസ്‌കനെ വലയിലാക്കിയത്. തുടര്‍ന്ന് കോഴിക്കോട് റൂറല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഇന്‍സ്‌പെക്ടറുടെ ഫോട്ടോ ഗൂഗിളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വ്യാജപ്രൊഫൈല്‍ നിര്‍മിച്ച് പൊലീസാണെന്ന വ്യാജേന ഭീഷണി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. കേസ് എടുക്കുമെന്നും പണം നല്‍കിയാല്‍ കേസ് ഒതുക്കാമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 45000 രൂപ പ്രതി പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഇര പൊലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ഊര്‍ജിതമായി ആരംഭിച്ചു.
പ്രതികള്‍ ഉപയോഗിച്ച ഗൂഗിള്‍ ഐഡിയും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പ്രധാന പ്രതിക്കെതിരേ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്. സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. വിനീഷ് കുമാര്‍, എസ്.ഐ വിനോദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി. രൂപേഷ്, കെ.എം. വിജു തുടങ്ങിയവര്‍ ഉള്‍പ്പൈട്ട സംഘമാണ് പ്രതിയുടെ സഹായിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam