'പൊലീസിനെ സമീപിക്കുന്ന ഓരോരുത്തരും സ്വന്തം കുടുംബാംഗങ്ങളാണെന്ന് കരുതണം': കെ. ബൈജുനാഥ്

By Web TeamFirst Published Oct 9, 2021, 11:33 PM IST
Highlights

മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി സംസ്ഥാനത്തെ പോലീസുദ്യോഗസ്ഥർ മാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ ബൈജുനാഥ്.

കോഴിക്കോട്: മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി സംസ്ഥാനത്തെ പോലീസുദ്യോഗസ്ഥർ മാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ ബൈജുനാഥ്.  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ പോലീസിൻ്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റി, റൂറൽ പോലീസുദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായി എത്തുന്നവരും പൊലീസിൻ്റെ സഹായം വേണ്ടിവരുന്നവരും നമ്മുടെ സഹജീവികളാണ്. നമ്മുടെ കുടുംബത്തിലുള്ള ഒരാൾക്ക്  സംഭവിക്കുന്ന ഒരു ബുദ്ധിമുട്ട്  പോലെ തന്നെയാണ് നമുക്ക് പരിചയമില്ലാത്ത ഒരാൾക്ക് സംഭവിക്കുന്ന ബുദ്ധിമുട്ടും. പൊലീസിനെ സമീപിക്കുന്ന ഓരോരുത്തരും നിങ്ങളുടെ കുടുംബാംഗങ്ങളാണെന്ന് കരുതിയാൽ അവർക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കും. 

മുന്നിലെത്തുന്നവരോട്  അന്യതാ ബോധത്തോടെ പെരുമാറുമ്പോഴാണ് പരാതികൾ വർധിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണം   മനോഭാവമായി മാറണം. പൊലീസ് സ്റ്റേഷനുകൾ സൗഹ്യദത്തിൻെറ  കേന്ദ്രങ്ങളാകണം. ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി പൊലീസുദ്യോഗസ്ഥരുള്ള സംസ്ഥാനമാണ് കേരളമെന്നും ബൈജു നാഥ് പറഞ്ഞു.

ഡി ഐ ജി യും കോഴിക്കോട് കമ്മീഷണറുമായ  എ വി ജോർജ് അധ്യക്ഷനായിരുന്നു.  അഡീഷണൽ എസ്പി, കെ പി അബ്ദുൾ റസാഖ് സ്വാഗതവും ഡി സി ആർ ബി, എ സി പി    ടി പി  രഞ്ജിത്ത് നന്ദിയും പറഞ്ഞു. കോഴിക്കോട് റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നടന്ന പരിശീലനവും കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ റൂറൽ ജില്ലാപോലീസ് മേധാവി ഡോ.   എ ശ്രീനിവാസ് അധ്യക്ഷത വഹിച്ചു.  എ. എസ്. പി, എം. പ്രദീപ്കുമാർ, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എൻ. രഞ്ജിത്ത്, അഡ്വ. വി. സുരേഷ്ബാബു, ഡി .വൈ .എസ്. പി, കെ. അശ്വകുമാർ എന്നിവർ സംസാരിച്ചു

click me!