റമദാന്‍ കാലത്ത് തിരക്കുള്ള പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ സമാനമായ എട്ട് കേസുകളിൽ പ്രതിയാണ്.
മലപ്പുറം: ജുമാമസ്ജിദില്‍ കടന്ന് നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി പൊലീസ്. കോഴിക്കോട് പുനൂര്‍ കക്കാട്ടുമ്മല്‍ മുജീബിനെയാണ് (കോയ-43) കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച കോട്ടക്കല്‍ പാലപ്പുറ പള്ളിയിലാണ് മോഷണം നടന്നത്.
90,000 രൂപയോളം നഷ്ടപ്പെട്ടെന്നാണ് പരാതി. മോഷണദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ആദ്യഘട്ടത്തില്‍ തന്നെ മുജീബിലേക്ക് അന്വേഷണമെത്തിയിരുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കുന്നംകുളം, പൊന്നാനി, തിരൂരങ്ങാടി, മാവൂര്‍ സ്റ്റേഷനുകളിലായി എട്ട് കേസുകളില്‍ പ്രതിയാണിയാള്‍. ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. മോഷ്ടിച്ച പണം ചെലവഴിച്ചെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. റമദാന്‍ കാലത്ത് തിരക്കുള്ള പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
പള്ളിവളപ്പിലെ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്ത് നിന്നെടുത്ത ആയുധങ്ങള്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. പ്രതിയെ പള്ളിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. എസ്.ഐമാരായ സുരേഷ്, സെബാസ്റ്റ്യന്‍, എ.എസ്.ഐമാരായ അനീഷ് ചാക്കോ, ഹബീബ്, സിപി.ഒ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


