
തൃശൂര്‍: കാഞ്ഞാണിയിൽ ആംബുലൻസിൻ്റെ വഴിതടഞ്ഞ് മരണപാച്ചില്‍ നടത്തിയ മൂന്ന് സ്വകാര്യ ബസുകൾ കസ്റ്റഡിയിലെടുത്ത് അന്തിക്കാട് പൊലീസ്. ആംബുലൻസിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ സ്വകാര്യ ബസുകളുടെ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു.
ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ പറഞ്ഞു. മൂന്ന് ബസുകളിലെ നിയമ ലംഘനമാണ് കണ്ടെത്തിയത്. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാൻ എടപ്പാളിലുള്ള ഐ ഡി ടി ആർ ലേക്ക് അയക്കും. 5 ദിവസമായിരിക്കും പരിശീലനമെന്നും ദിലീപ് കുമാർ കൂട്ടിച്ചേര്‍ത്തു.
കാഞ്ഞാണി സെൻ്ററിൽ കണ്ടക്ടർമാർ ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എംവിഐ അറിയിച്ചു. ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് രോഗിയുമായി പോയ ആംബുലൻസിനെ സ്വകാര്യ ബസ്സുകൾ വഴിമുടക്കിയത്. ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.
സ്വകാര്യ ബസുകള്‍ മനഃപ്പൂര്‍വം ആംബുലന്‍സിന്റെ വഴിമുടക്കി എന്നായിരുന്നു പരാതി. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര 'സര്‍വതോഭദ്ര'-ത്തിന്റെ ആംബുലന്‍സിനാണ് സ്വകാര്യ ബസുകള്‍ വഴി കൊടുക്കാതിരുന്നത്. ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസ്സുകളാണ് മാര്‍ഗ തടസം ഉണ്ടാക്കിയത്.
ഒരു വരിയില്‍ ബ്ലോക്കില്‍പ്പെട്ട് വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല. ഇത് ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ബസുകള്‍ ചേര്‍ന്ന് റോങ്ങ് സൈഡില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam