
തിരുവനന്തപുരം: പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ 36 പേരും ഒരു കല്യാണത്തിനായുള്ള ഒരുക്കത്തിലാണ്. ഹരിത കർമ്മസേനയുടെ സ്വന്തം ഡ്രൈവർ സുഹൈലും നിയമ വിദ്യാര്‍ത്ഥിയായ സാന്ദ്രയുടെയും വിവാഹമാണ് വരുന്ന 22 -ാം തിയതി. സുഹൈല്‍ തങ്ങള്‍ക്ക് ഒരു ഡ്രൈവറല്ലെന്നാണ് ഹരിത കർമ്മ സേനാംഗമായ സൌമ്യ പറയുന്നത്. ഒന്നര വർഷമായി തങ്ങളോടൊപ്പം എന്തിനും ഏതിനുമുള്ള സുഹൈല്‍ മകനെയും സഹോദരനെയും പോലെയല്ല അവന്‍ തങ്ങള്‍ക്ക് മകനും സഹോദരനുമാണ്. സുഹൈലിന്‍റെ കല്യാണ കാര്യം പറഞ്ഞപ്പോള്‍ തന്നെ താലിയും കല്യാണ പുടവയും തങ്ങളിങ്ങ് ഏറ്റെടുത്തെന്നും സൌമ്യ കൂട്ടിച്ചേര്‍ക്കുന്നു. ഹരിതകസേനയിലെ 36 അംഗങ്ങളിൽ നിന്നും സ്വരൂപിച്ചാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.
പോത്തൻകോട് തേരുവിള സ്വദേശിയായ സുഹൈലിന്‍റെ വിവാഹത്തിന് മറ്റൊരു പ്രത്യേക കൂടിയുണ്ട്. പോത്തൻകോട് അയിരൂപ്പാറ സ്വദേശിനിയായ വധുവും നാലാം വർഷ നിയമ വിദ്യാര്‍ത്ഥിയുമായ സാന്ദ്രയുമൊത്തുള്ള വിവാഹം മതേതര വിവാഹമാണ്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ളത് കൊണ്ട് മതം ഒരിക്കലും വീട്ടിലൊരു വിഷയമേ ആയിരുന്നില്ലെന്ന് സാന്ദ്ര പറയുന്നു. ഓഗസ്റ്റ് 22 -ന് പോത്തൻകോട് സബ് രജിസ്റ്റർ ഓഫീസിൽ വച്ച് സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരമാണ് വിവാഹം. സിപി ഐ (എം) തേരുവിള ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മേഖലാ സെക്രട്ടറി കൂടിയാണ് സുഹൈല്‍. ബാലസംഘം, എസ്എഫ്ഐയുടെ മുൻ ഏരിയ ഭാരവാഹിയായിരുന്ന സാന്ദ്ര. ഇരുവരും പാർട്ടി വഴിയില്‍ നേരത്തെ പരിചയമുള്ളവര്‍.
ഒരു വാട്സാപ്പ് ഡിപി മാറ്റമാണ് പെട്ടെന്നുള്ള വിവാഹത്തിലേക്ക് നയിച്ചതെന്ന് സുഹൈല്‍ കൂട്ടി ചേർക്കുന്നു. ഡിപി കണ്ട ബാപ്പ, വിവാഹാലോചനയുമായി മുന്നോട്ട് പോയി. സാന്ദ്രയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് നിർബന്ധങ്ങളൊന്നും ഇല്ലായിരുന്നു. മതം എവിടെയും ഒരു വിഷയമേ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ജനുവരി 30 വിവാഹ നിശ്ചയം നടന്നു. ഓഗസ്റ്റ് 22 ന് വിവാഹവും നിശ്ചയിക്കപ്പെട്ടു. വിവാഹത്തോടനുബന്ധിച്ചുള്ള റിസപ്ഷന്‍ ചിലവ് ചുരുക്കിയാണ് നടത്തുന്നത്. അങ്ങനെ ലഭിക്കുന്ന തുക ഡിവൈഎഫ്ഐയുടെ റീബില്‍ഡ് വയനാട് പദ്ധതിക്കായി നല്‍കാനാണ് സാന്ദ്രയുടെയും സുഹൈലിന്‍റെയും തീരുമാനം. എല്ലാറ്റിനും ഒരു കുടുംബം പോലെ ഒപ്പം നിന്ന് പോത്തന്‍കോട് ഗ്രാമ പഞ്ചായത്തിലെ 36 ഹരിത കർമ്മ സേനാംഗങ്ങളും. വയനാട് ദുരിതാശ്വാസത്തിനായി തങ്ങള്‍ കഴിയുന്ന തുക തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഏറ്റവും ആദ്യം ദുരിതാവശ്വസ വിധിയിലേക്ക് സംഭാവന നല്‍കിയതും ഈ 36 പേരാണ്. വേദന അനുഭവിക്കുന്നവര്‍ക്കും സ്നേഹത്തിനും മുന്നില്‍ മറ്റ് അതിര്‍വരമ്പുകളൊന്നും ഇല്ലെന്ന് പോത്തന്‍കോട് ഹരിതകർമ്മ സേനാംഗങ്ങള്‍ ഒന്നിച്ച് പറയുന്നു.
വിവാഹ രജിസ്ട്രേഷനായി വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam