
തൃശ്ശൂര്‍ ചാലക്കുടി ബസ് സ്റ്റാൻഡിൽ ബഹളംവച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചു. വൈദ്യുതാഘാതമേറ്റു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ചാലക്കുടി കെഎസ്ആര്‍ടിസ സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് കുതറിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യ ചെയ്യാൻ ശമിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സ്റ്റേഷനിലെത്തിച്ച യുവാവ് ശാന്തനായിരിക്കുന്നത് കണ്ട് പൊലീസുകാർ മാറുകയായിരുന്നു. ഈ സമയം പുറത്തേക്ക് ഓടിപോയി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഓട്ടത്തിനിടെ കാനയിൽ കിടന്നിരുന്ന കുപ്പി പൊട്ടിച്ച് ശരീരത്തിൽ വരയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. പിന്നാലെയാണ് ട്രാൻസ്ഫോർമറിൽ കയറിയത്.
നാട്ടുകാരും പൊലീസുകാരും പിന്തിരിപ്പിക്കാൻ ശ്രമിചെങ്കിലും നടന്നില്ല അഞ്ചു മിനിട്ടു നേരം ട്രാൻസ്ഫോമറിൽ നിന്ന യുവാവ് വൈദ്യുത കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേറ്റ് താഴേക്ക് പതിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊള്ളൽ സാരമുള്ളതല്ലെങ്കിലും വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ പേരോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Read more: വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി വീണ് കർഷകൻ മരിച്ചു
അതേസമയം, ദില്ലിയിൽ വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദില്ലിയില്‍നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. പ്രതീക് (40) എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്ന് ഇന്‍ഡിഗോ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഇൻഡിഗോ വ്യക്തമാക്കി
വെള്ളിയാഴ്ച രാവിലെ എട്ടോടെ 6 ഇ- 308 എന്ന വിമാനത്തിലായിരുന്നു സംഭവം നടന്നത്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam