
തിരുവനന്തപുരം: കാലവർഷത്തിന്‍റെ വരവറിയിച്ച് മഴ ശക്തമായെങ്കിലും തലസ്ഥാനത്ത് മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയില്ല. നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് വീണ്ടും മാലിന്യക്കൂമ്പാരമായി സമീപവാസികൾക്ക് തീരാദുരിതമായി മാറിയെങ്കിലും കോർപ്പറേഷൻ ഇടപെടുന്നില്ലെന്നാണ് സമീപവാസികളുടെ പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് - റെയിൽവേ സ്റ്റേഷൻ പ്രദേശം, വഞ്ചിയൂർ, പാറ്റൂർ തുടങ്ങി തോട് കടന്നുപോകുന്നയിടങ്ങളിലെല്ലാം ദുർഗന്ധം വമിക്കുന്ന മാലിന്യം കെട്ടിക്കിടന്ന് സമീപവാസികൾക്ക് ജീവിതം ദുസ്സഹമായിരിക്കുകയാണ്.
മഴ ശക്തമായതോടെ മാലിന്യങ്ങളുടെ ദുർഗന്ധത്തിനൊപ്പം കൊതുകു ശല്യവും രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. കാലവർഷമെത്താനിരിക്കെ തോട് ശുചീകരിക്കാനോ തകർന്ന ഭിത്തികൾ കെട്ടി സംരക്ഷിക്കാനോ കോർപറേഷൻ ഭരണസമിതി തയ്യാറാകാത്തത് വലിയ അപകടത്തിലേക്ക് നയിക്കുകയാണെന്ന് പ്രദേശത്തെ ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. തോടിനോടു ചേർന്നുള്ള ഭാഗങ്ങളിൽ മണ്ണ് ഇടിഞ്ഞുതാഴുന്നത് പതിവായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്.
തമ്പാനൂരിന് സമീപം പുതുതായി നിർമിച്ച വീട് ഏതുനിമിഷവും തോട്ടിലേക്ക് പതിക്കാവുന്ന നിലയിൽ അപകടാവസ്ഥയിലാണ്. മാലിന്യം തള്ളുന്നത് തടയാനായി സ്ഥാപിച്ച ഇരുമ്പുമറയടക്കം തോട്ടിലേക്ക് തകർന്നുവീണു. അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷിതമാക്കി തോട് ശുചീകരിക്കണമെന്നാണ് പ്രദേശത്തെ താമസക്കാരുടെ ആവശ്യം. മറ്റിടങ്ങളിൽ നിന്നും മാലിന്യം എത്തിച്ച് തോട്ടിലേക്ക് രാത്രികാലങ്ങളിൽ തള്ളുന്നതായും ആരോപണമുണ്ട്. നേരത്തെ ഇത്തരം പ്രശ്നങ്ങൾ മഴക്കാലത്തിന് മുമ്പേ പരിഹരിക്കപ്പെടുമായിരുന്നെന്നും കോർപ്പറേഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നഗരവാസികൾ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam