
തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാളയംകുന്ന് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷംനാദാണ് വർക്കല എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വീട്ടുവളപ്പിൽ മറ്റ് ചെടികൾക്കൊപ്പം വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 11 മുതൽ 43 സെന്റീമീറ്റർ വരെ വളർച്ചയെത്തിയ ആറ് കഞ്ചാവ് ചെടികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.രണ്ട് ചെടിച്ചട്ടികളിലായി മാറ്റി വച്ച് നിത്യേന വെള്ളം ഒഴിച്ച് പരിപാലിക്കുകയായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനായ പ്രതി തിരുവനന്തപുരം പേട്ട സ്വദേശിയാണ്.
ജോലിയുമായി ബന്ധപ്പെട്ടാണ് പാളയംകുന്ന് ഭാഗത്തെത്തിയതെന്ന് എക്സൈസ് പറഞ്ഞു. സി ഐ ബി വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കുടുക്കാനായത്.പ്രതിയുടെ പേരിൽ എൻ ഡി പി എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മഞ്ജുനാഥ്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam