
ഇടുക്കി: കുടിവെള്ളത്തിനായി റോഡ് ഉപരോധിച്ച് കോവിലൂരിലെ വീട്ടമ്മമാര്‍. ചെക്കുഡാമില്‍ വെള്ളമുണ്ടായിട്ടും ജീവനക്കാരെ നിയമിക്കാന്‍ അധിക്യതര്‍ തയ്യറാകുന്നില്ലെന്നും ആരോപണം. ഒരുമാസമായി കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് വീട്ടമ്മമാരെ ചൊടിപ്പിച്ചത്. ജലനിധിയുടെ നേത്യത്വത്തില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും വെള്ളം ലഭിക്കുന്നതിന് ഒരുവീട്ടുകാര്‍ 4000 രൂപ നല്‍കണം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ മാസവരുമാനത്തില്‍ നിന്നുമാണ് പണം ഈടാക്കുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമായതോടെ കുടിവെള്ളം കിട്ടാക്കനിയായി. കടവരിയിലെ ചെക്കുഡാമില്‍ നിന്നാണ് വട്ടവട കൊവിലൂര്‍ മേഘലയില്‍ കുടിവെള്ളമെത്തുന്നത്. മഴ ശക്തമായതോടെ ഡാം നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ മാസം ഒന്നുകഴിഞ്ഞിട്ടും പ്രദേശങ്ങളില്‍ വെള്ളമെത്തുന്നില്ല.
കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധിക്യതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി എത്തിയാണ് വെള്ളം ശേഖരിക്കുന്നത്. പ്രശ്നത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധിക്യതര്‍ നിസംഗത തുടര്‍ന്നതോടെയാണ് വെള്ളയാഴ്ച വീട്ടമ്മമാര്‍ കുടങ്ങളുമായി വട്ടവട-കോവിലൂര്‍ റോഡ് ഉപരോധിച്ചത്. രാവിലെ ആറിന് ആരംഭിച്ച ഉപരോധം ഉച്ചവരെ നീണ്ടുനിന്നു.
ദേവികുളം പോലീസ് പഞ്ചായത്ത് അധിക്യതരുമായി നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്ച മുതല്‍ രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ വെള്ളം തുറന്നുവിടാമെന്ന് അധിക്യതര്‍ അറിയിച്ചതോടെയാണ് വീട്ടമ്മമാര്‍ പിരിഞ്ഞുപോയത്. ശനിയാഴ്ച രാവിലെ 11ന് പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പഞ്ചായത്ത് കമ്മറ്റിയും ചേരുന്നുണ്ട്. എന്നാല്‍ വീട്ടുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജീവനക്കാരുടെ കുറവ് നികത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധിക്യര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam