
കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിരെയുളള നിലപാടിൽ പിന്നോട്ടില്ലെന്ന് വ്യാപാരികൾ. മാർക്കറ്റ് പാളയത്ത് തന്നെ തുടരണമെന്ന ആവശ്യം മേയറെ അറിയിച്ചിട്ടുണ്ടെന്നും പരിഗണിക്കാമെന്നു കോർപറേഷൻ ഉറപ്പ് കിട്ടിയതായും വ്യാപാരികൾ പറഞ്ഞു. മേയറുമായുളള ചർച്ചകൾക്ക് ശേഷമായിരുന്നു പ്രതികരണം. തുടർ ആലോചനകൾക്ക് ശേഷം കോർപ്പറേഷൻ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുളള നടപടികൾ സ്വീകരിക്കും. നേരത്തെ മാർക്കറ്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടയടപ്പ് സമരം നടത്തിയിരുന്നു. വിഷയത്തിൽ വ്യാപാരികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരേയും പുനരധിവസിപ്പിക്കുമെന്നും മേയർ ഉറപ്പ് നൽകിയിരുന്നു.
കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാർക്കറ്റ് മാറ്റാനുള്ള പ്രവൃത്തികൾ പൂര്‍ത്തിയാകാനിരിക്കെയാണ് വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇത് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാർഗം ഇല്ലാതാക്കുമെന്നും പാളയത്ത് തന്നെ കൂടുതൽ സൗകര്യം ഒരുക്കുകയുമാണ് വേണ്ടതെന്നുമാണ് സമരക്കാരുടെ ആവശ്യം. പാളയത്ത് നിന്ന് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറോളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam