കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം

കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം. എന്നാല്‍ കടയടപ്പ് സമരം തുടരുമെന്നും വ്യാപാരികൾ അറിയിച്ചു. 

കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാർക്കറ്റ് മാറ്റാനുള്ള പ്രവൃത്തികൾ പൂര്‍ത്തിയാകാനിരിക്കെയാണ് വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇത് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാർഗം ഇല്ലാതാക്കുമെന്നും പാളയത്ത് തന്നെ കൂടുതൽ സൗകര്യം ഒരുക്കുകയുമാണ് വേണ്ടതെന്നാണ് സമരക്കാരുടെ ആവശ്യം. 

കോഴിക്കോട് സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സഹയാത്രികന് പരിക്ക്

നവംബര്‍ 17 ന് നടക്കുന്ന ചർച്ചയിൽ വ്യാപാരികളുടെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മേയർ ബീന ഫിലിപ്പ് ഉറപ്പ് നൽകിയതോടെയാണ് ഉപവാസ സമരത്തിൽ നിന്നുള്ള പിന്മാറ്റം. അതേസമയം കടയപ്പ് സമരം തുടരുകയാണ്. പാളയത്ത് നിന്ന് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറോളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം