
മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാരും റസാഖ് പഴമ്പറോട്ടിന്റെ കുടുംബവും ചേർന്ന് തടഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്ലാന്റിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിപിഎം സഹയാത്രികനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ റസാഖിന്റെ ആത്മഹത്യ. സംഘർഷം മുന്നിൽ കണ്ട് പ്ലാന്റ് തത്കാലം അടക്കാൻ പൊലീസ് നിർദേശിച്ചു. റസാഖ് ആത്മഹത്യ ചെയ്തതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഇന്ന് പൊലീസിനെ സമീപിക്കും.
ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ പരാതിക്കാരനായ റസാഖ് പയബ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളിൽ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും റസാഖ് പരാതി നൽകിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. മരണത്തിലെക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും ടി.വി. ഇബ്രാഹീം എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു.
തന്റെ മൂത്ത സഹോദരൻ ശ്വാസ കോശ രോഗം ക്കാരണം മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും റസാഖ് പല തവണ ഉന്നയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബവും നാട്ടുകാരും പറയുന്നു. പ്രസിഡന്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടു നാട്ടുകാരും സമരത്തിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam