
കോഴിക്കോട്: പുതുപ്പാടി കൊട്ടാരക്കോത്ത് ഞാറ്റുംപറമ്പില്‍ ആരംഭിക്കാനിരുന്ന ഭാരത് ഓര്‍ഗാനിക് ഫെര്‍ടിലൈസര്‍ അന്റ് പ്രോട്ടീന്‍ പൗഡര്‍ നിര്‍മ്മാണ യൂണിറ്റ് എന്ന കോഴി അറവ് മാലിന്യപ്ലാന്റ് മാറ്റാന്‍ തീരുമാനം. ഇതോടെ രണ്ടര വര്‍ഷമായ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചതായി സമരസമിതി. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് കളക്ടര്‍ ഗീതയുടെ അധ്യക്ഷതയില്‍ പ്ലാന്റ് അധികൃതരുമായും സമരസമിതിയുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്ലാന്റ് പ്രദേശത്ത് നിന്നും മാറ്റാന്‍ തീരുമാനമായത്.
അനുകൂല കോടതി വിധിയുമായി പ്ലാന്റ് തുറക്കാന്‍ ശ്രമിച്ചത് പ്രദേശവാസികള്‍ കൂട്ടമായെത്തി തടഞ്ഞിരുന്നു. പലപ്പോഴും പ്ലാന്റ് അധികൃതരും സമരസമിതിയും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അടങ്ങിയ സമരസമിതി.
ജൂലൈ 10 മുതല്‍ മുഴുനീള ഇരുപ്പ് സമരവും തുടര്‍ന്ന് 28 ദിവസം പൂര്‍ത്തിയാക്കിയപ്പോഴാണ് പ്ലാന്റുടമകള്‍ പിന്‍മാറുന്നത്. അനുരഞ്ജന ചര്‍ച്ചയില്‍ സമരസമിതിയെ പ്രതിനിധികരിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി. ഗീത, എം.ഇ. ജലീല്‍, ഷാഫി വളഞ്ഞപ്പാറ, ചരണ്‍കുമാര്‍, രാജന്‍ നമ്പൂരിക്കുന്ന്, പ്ലാന്റ് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് അബ്ദുല്‍ സലാം, ഇര്‍ഷാദ്, മുഹമ്മദ് കോയ, താമരശ്ശേരി തഹസില്‍ദാര്‍ സുബൈര്‍, താമരശ്ശേരി ഡി.വൈ.എസ്.പി: ടി.കെ. അഷ്‌റഫ്, സി.ഐ: സത്യനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമരം വിജയം കണ്ടതിനാലാണ് അവസാനിപ്പിക്കുന്നത് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. തിങ്കളാഴ്ച നടന്ന സംഗമത്തിന് ശേഷമാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചത്.
സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam