
തൃശൂര്‍: കരിവന്നൂരില്‍ നിന്ന് മാര്‍ച്ച് 17നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മലമ്പാമ്പിനെ പിടികൂടുന്നത്. പിറ്റേന്ന് ഈ പാമ്പ് 30 മുട്ടകളിട്ടു. കാട്ടിലേക്ക് തിരിച്ചുവിടാനായി എടുത്തപ്പോഴാണ് മുട്ടയിട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പരിചരണത്തിന്‍റെ ചുമതല മൊബൈല്‍ സ്ക്വാഡ് ജീവനക്കാര്‍ക്കായി. ഡിഎഫ്ഒയുടെയും റേഞ്ച് ഓഫീസറുടെയും അനുമതിയോടെ പാമ്പിനെ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സൂക്ഷിച്ചു. പാമ്പ് അടയിരുന്നു. മുട്ടവിരുഞ്ഞു, ജനിച്ചത് 25 മലമ്പാമ്പുകള്‍.
ബാക്കിയുള്ളവ രണ്ട് ദിവസത്തിനുള്ളില്‍ വിരിയും. അടയിരിക്കാന്‍ തുടങ്ങിയ ദിവസം തന്നെ ജീവക്കാര്‍ ജീവനുള്ള ഒരു കോഴിയെ പാമ്പിന് തീറ്റയായി നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തിലേറെ പാമ്പ് ഒന്നും തിന്നില്ല. ഇതോടെ പാമ്പിന് അമ്മിണിയെന്നും കോഴിക്ക് റാണിയെന്നും ജീവനക്കാര്‍ പേരിട്ടു. പാമ്പും കോഴിയും കൂട്ടായെങ്കിലും പിന്നീട് അമ്മിണി, റാണിയെ അകത്താക്കി.
45 ദിവസം കഴിഞ്ഞപ്പോഴാണ് പാമ്പ് മുട്ടയില്‍ നിന്ന് മാറിക്കിടന്നത്. ശേഷമാണ് വെള്ളം കുടിച്ചതും കോഴിയെ അകത്താക്കിയതും. അതുകഴിഞ്ഞ് വീണ്ടും അടയിരുന്നു. നാല് ദിവസം മുമ്പാണ് തോടുപൊട്ടി കുഞ്ഞുങ്ങളുടെ തല പുറത്തേക്ക് വന്നത്. മുഴുവന്‍ മുട്ടയും വിരിഞ്ഞുകഴിഞ്ഞാല്‍ അമ്മ പാമ്പിനെയും മക്കളെയും കാട്ടില്‍ വിടാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam