
കൊച്ചി: മൂവാറ്റുപുഴയിലെ കാർ ഷോറൂമിന്റെ പഞ്ചിങ് ബോക്സിൽ മലമ്പാമ്പിനെ കണ്ടെത്തി. മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിൽ രാവിലെ ജോലിക്ക് എത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോൾ മെഷീനിനോട് ചേർന്ന് പാമ്പ് കിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്ന ജീവനക്കാർ പഞ്ച് ചെയ്യാതെ പിന്മാറി. തുടർന്ന് സർപ്പ വൊളന്റിയർമാരെ വിളിച്ച് വരുത്തി പാമ്പിനെ നീക്കിയ ശേഷമാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. തലേ ദിവസം ജോലി കഴിഞ്ഞ് പോകും വരെ ബോക്സിൽ പാമ്പ് ഇല്ലായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. രാത്രിയിൽ എപ്പോഴോ ആയിരിക്കാം പാമ്പ് ബോക്സിനുള്ളിൽ കയറിയതെന്നാണ് നിഗമനം. മലമ്പാമ്പിന്റെ ചെറിയ കുഞ്ഞാണ് പഞ്ചിങ് ബോക്സിന്റെ അകത്ത് പെട്ടത്. ഷെയ്ഖ് മുഹ്യുദ്ദീന്റെ നേതൃത്വത്തിലുള്ള സർപ സംഘമാണ് മലമ്പാമ്പിനെ പിടികൂടിയത്.
അതിനിടെ തൃശൂരിൽ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറി കൂടിയത്. അടുക്കളയിൽ നിന്നും ശബ്ദം കേട്ട് വീട്ടമ്മയെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുക്കളയുടെ ചുമരിനോട് ചേർന്ന് കിട്കകുകയായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി കൂളിമുട്ടം എത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam