
തൃശൂർ: ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മാഹത്യയ്ക്ക് ശ്രമിച്ചു. പൊലീസിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിൽ യുവാവിനെ രക്ഷപ്പെടുത്തി. പെരുമ്പിലാവ് ആനക്കല്ല് സ്വദേശി മുത്തുവാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് കയറുന്നിടത്തെ വരാന്തയുടെ ഇടതു വശത്തായാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഇയാളുടെ ഭാര്യ ഒരുമാസം മുമ്പ് മറ്റൊരാൾക്കൊപ്പം നാടുവിട്ടിരുന്നു. ലഹരിക്കടിമയായ മുത്തുവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെയാണ് താൻ മറ്റൊരാൾക്കൊപ്പം പോയതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.
ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുത്തു നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പാലാരിവട്ടത്ത് നിന്നും ഭാര്യയെ കണ്ടെത്തി കുന്നംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിനെ തുടർന്ന് വൈകീട്ട് സ്റ്റേഷനിൽ എത്തിയ മുത്തു ഭാര്യയെ തന്നോടൊപ്പം അയക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും മുത്തുവിന് ഒപ്പം പോകാൻ തയ്യാറെല്ലെന്ന് ഭാര്യ അറിയിച്ചു. ഇതോടെ പ്രകോപിതനായ മുത്തു ഉടുമുണ്ടഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ പൊതുപ്രവർത്തകരും പൊലീസുകാരും ചേർന്ന് കെട്ടഴിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന മുത്തുവിനെ വിദഗ്ധ ചികിത്സിക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് പെരുമ്പിലാവിൽ വെച്ച് വിഷം കഴിക്കാൻ ശ്രമിച്ച മുത്തുവിനെ രക്ഷിച്ചതും കുന്നംകുളം പൊലീസ് ആയിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)