
ഇടുക്കി: പണിപൂര്‍ത്തിയാക്കിയ കെട്ടിടത്തിന് ക്വട്ടേഷന്‍ നല്‍കി മൂന്നാര്‍ എന്‍ജിനീയറിങ് കോളേജ് അധിക്യതര്‍. ഒരാഴ്ച മുന്‍പാണ് കോളേജിന് സമീപത്തെ കെട്ടിടത്തിന്റെ ഷട്ടറുകളുടെ പണികള്‍ കേളേജ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ക്വട്ടേഷന്‍ ചൊവ്വാഴ്ചയാണ് ഓപ്പണ്‍ ചെയ്തത്. സംഭവത്തില്‍ വന്‍ അഴിമതിയെന്നാണ് ആരോപണം. മൂന്നാര്‍ ആര്‍ട്സ് കോളേജായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുള്ള മറ്റൊരു കെട്ടിടത്തിന് വാതില്‍ ഇല്ലായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്താതെ വന്നതോടെ കെട്ടിടം ബസ് നിര്‍ത്തുന്നതിനായി ഉപയോഗിച്ചു. ഇതിനിടെ സ്വകാര്യ വ്യക്തി കെട്ടിടത്തിന് ഷട്ടര്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ കോളേജ് അധികൃതര്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിനായി ക്വട്ടേഷന്‍ ആവശ്യപ്പെട്ട് പത്രങ്ങളില്‍ പരസ്യം നല്‍കി.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് ക്വട്ടേഷന്‍ നല്‍കുന്നതിനുള്ള അവസാന ദിവസം. ഉച്ചയോടെ ക്വട്ടേഷന്‍ നല്‍കുന്നതിന് കരാറുകാര്‍ എത്തിയതോടെയാണ് കോളേജിലെ അധ്യാപകരും ജീവനക്കാരും സംഭവം അറിയുന്നത്. ഇതോടെ ചില ജീവനക്കാരും അധ്യാപകരും പ്രതിഷേധമായി രംഗത്തെത്തി. എന്നാല്‍ അഴിമതി മറച്ചുവെക്കാന്‍ അനുരജ്ഞന ചര്‍ച്ചകള്‍ നടത്തി മാനേജ്‌മെന്റ് അധികൃതര്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. കോളേജുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി അഴിമതികള്‍ നടക്കുന്നുണ്ടെങ്കിലും പലതും പുറത്തറിയുന്നില്ല. സംഭവത്തിലെ നിജസ്ഥിതി മനസിലാക്കാന്‍ പ്രിന്‍സിപ്പാളെ ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാന്‍ തയ്യറായിട്ടില്ല. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam